ന്യൂഡൽഹി: സർക്കാരിന് നൽകാനുള്ള കുടിശികയിൽ ഇളവുകൾ അനുവദിച്ചില്ലെങ്കിൽ വൊഡാഫോൺ-ഐഡിയ കമ്പനി പൂട്ടേണ്ടി വരുമെന്ന് ചെയർമാൻ കുമാർ മംഗളം ബിർള പറഞ്ഞു. ടെലികോം കമ്പനികൾ ടെലികോം ഇതര വരുമാനം കൂടിക്കണക്കാക്കി, അഡജസ്‌റ്രഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) പ്രകാരം സർക്കാരിന് നൽകാനുള്ള കുടിശിക ഉടൻ വീട്ടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ടെലികോം ലൈസൻസ് ഫീസ്, സ്‌പെക്‌ട്രം ഉപയോഗ ഫീസ് എന്നിവ ഉൾപ്പെടുന്ന എ.ജി.ആറിൽ കഴിഞ്ഞ 14 വർഷത്തെ കുടിശികയായി 1.47 ലക്ഷം കോടി രൂപയാണ് ടെലികോം കമ്പനികൾ സർക്കാരിന് നൽകേണ്ടത്. ഇത് അടയ്ക്കാൻ രണ്ടുവർഷത്തെ സാവകാശം നൽകാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ, തുക പൂർണമായി ഒഴിവാക്കണം എന്നാണ് കമ്പനികളുടെ നിലപാട്.
എ.ജി.ആർ കുടിശിക വീട്ടാൻ നിശ്‌ചിത തുക വകയിരുത്തേണ്ടി വന്നതിനാൽ വൊഡാഫോൺ-ഐഡിയ കഴിഞ്ഞ ജൂലായ് - സെപ്‌തംബറിൽ 50,921 കോടി രൂപയുടെ റെക്കാഡ് നഷ്‌ടം കുറിച്ചിരുന്നു. ഭാരതി എയർടെല്ലിന്റെ നഷ്‌ടം 23,044.90 കോടി രൂപയാണ്. അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് 30,142 കോടി രൂപയുടെ നഷ്‌ടവും നേരിട്ടു. എ.ജി.ആറിൽ വൊഡാഫോൺ-ഐഡിയയുടെ മാത്രം ബാദ്ധ്യത 53,038 കോടി രൂപയാണ്. മൊത്തം 1.17 ലക്ഷം കോടി രൂപയുടെ കടബാദ്ധ്യതയും വൊഡാഫോൺ ഐഡിയയ്ക്കുണ്ട്.
സർക്കാരിൽ നിന്ന് ഇളവുകളില്ലാത്ത പക്ഷം വൊഡാഫോൺ-ഐഡിയയിൽ ഇനി ചില്ലിക്കാശ് നിക്ഷേപിക്കില്ലെന്ന് കുമാർ മംഗളം ബിർള പറഞ്ഞു. ജി.ഡി.പി വളർച്ച 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ പശ്‌ചാത്തലത്തിൽ ടെലികോം മേഖലയ്ക്ക് പുറമേ വ്യവസായ മേഖലയ്ക്കാകെ ഉണർവേകുന്ന പദ്ധതികൾ കൊണ്ടുവരാനും ധനമന്ത്രാലയത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |