തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭ വിലയിരുത്തി. സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് അറിഞ്ഞശേഷം തീരുമാനമെടുക്കാമെന്നും സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം പത്തിന് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്.
പതിമൂന്നിന് ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിൻവലിക്കാതെ ഘട്ടം ഘട്ടമായി ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. സാലറി ചലഞ്ചിന്റെ മാനദണ്ഡങ്ങളിലും തീരുമാനമായില്ല.
അതേസമയം, അന്ത്യോദയഅന്നയോജന കാർഡുടമകൾക്കും മുൻഗണാ കാർഡുടമകൾക്കും ഈ മാസവും തുടർന്നുള്ള രണ്ട് മാസങ്ങളിലും സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടിയോളം ധാന്യം ലഭിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. അതിലെ ആദ്യഘട്ടം മാത്രമാണ് ഇപ്പോൾ വിതരണം ചെയ്തത്. ഏപ്രിൽ 20 മുതൽ കേന്ദ്രത്തിൽ നിന്ന് അധികമായി ലഭിക്കുന്ന അഞ്ച് കിലോ അരിയുടെ വിതരണം ആരംഭിക്കും. സൗജന്യ റേഷൻ കടകളിൽ എത്തിച്ച് വിതരണം ചെയ്യുന്നതിന് 97.1 കോടി രൂപ ചെലവാകും.
രണ്ട് ദിവസങ്ങളായി കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത പല ജില്ലകളിലും ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു. ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്ന കേരളത്തിലെ ഏഴ് ജില്ലകളിൽ തൃശൂർ,കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ രോഗ വ്യാപനത്തിന്റെ സൂചനകളില്ലാത്തത് ആരോഗ്യവകുപ്പിന് ആശ്വാസമായി.
സ്ഥിതിഗതികൾ സങ്കീർണമായ കാസർകോഡ് ജില്ലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സേവനവും കർണാടകയിലെ മംഗളുരുവിലേക്ക് രോഗികളുമായി പോകുന്ന വാഹനങ്ങൾക്ക് പരിശോധനകൾക്ക് ശേഷം പ്രവേശനാനുമതി നൽകാനുള്ള തീരുമാനവും സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തിയിലെ ആശങ്കകൾക്കും പിരിമുറുക്കങ്ങൾക്കും അയവ് വരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |