SignIn
Kerala Kaumudi Online
Tuesday, 08 July 2025 10.38 PM IST

അംബാനിയുടെ വിജയത്തിന് പിന്നിലും ഒരു 'മോദി"യുണ്ട്

Increase Font Size Decrease Font Size Print Page
manoj-modi

മുംബയ്: കൊവിഡ് ആഗോളതലത്തിൽ സൃഷ്‌ടിച്ച സമ്പദ്ഞെരുക്കത്തിന് ഇടയിലും നിക്ഷേപം വൻതോതിൽ വാങ്ങിക്കൂട്ടി ഏവരെയും ഞെട്ടിക്കുകയാണ് റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ/ടെലികോം വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസ്. ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി നയിക്കുന്ന റിലയൻസിന്റെ ഈ വിസ്‌മയ നേട്ടത്തിന് പിന്നിലൊരു 'മോടി"യുണ്ട്; മനോജ് മോദി!

പൊതുജനത്തിനിടയിൽ അറിയപ്പെടുന്നയാൾ അല്ലെങ്കിലും റിലയൻസ് ഇൻഡസ്ട്രീസിലെ കരുത്തുറ്റ ശബ്ദങ്ങളിലൊന്നാണ് മനോജ് മോദി. കഴിഞ്ഞ രണ്ടുമാസത്തിനിടെ ജിയോ ഫ്ളാറ്റ്‌ഫോംസിലേക്ക് ഫേസ്ബുക്കിൽ നിന്നുൾപ്പെടെ 97,885 കോടി രൂപയുടെ നിക്ഷേപമെത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രം മോദിയാണ്. കമ്പനിയുടെ പരമ്പരാഗത, ഏറ്റവും ഉയർന്ന വരുമാനമുള്ള പെട്രോകെമിക്കൽ ബിസിനസിൽ നിന്ന് ഇന്റർനെറ്ര് ടെക്‌നോളജിയിലേക്ക് മുകേഷ് അംബാനി (63) ചുവടുമാറ്രിയതിന് പിന്നിൽ പ്രവർത്തിച്ചതും മോദിയാണ്. പക്ഷേ, കമ്പനിയിൽ അദ്ദേഹത്തിന് പ്രത്യേക പദവിയൊന്നും ഇല്ലെന്നതും കൗതുകം!

മാദ്ധ്യമങ്ങൾക്കൊന്നും പിടികൊടുക്കാൻ ഇഷ്‌ടപ്പെടാത്തയാളാണ് മനോജ് മോദി. പേരിൽ മോദിയുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയുമായി അദ്ദേഹത്തിന് ബന്ധമൊന്നുമില്ല. പ്രശംസകളെ മനോജ് മോദി ഇഷ്‌ടപ്പെടുന്നുമില്ല. ''റിലയൻസിലെ ജീവനക്കാരെ പരിശീലിപ്പിക്കുകയും ഉപദേശിക്കുകയും മാത്രമാണ് ഞാൻ ചെയ്യുന്നത്"" എന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്. റിലയൻസ് റീട്ടെയിൽ, ജിയോ എന്നിവയിൽ മോദിയുടെ വാക്കിന് എതിർവാക്കില്ലെന്നാണ് കേൾവി. ''നിഷ്‌കരുണനായ പ്രഗത്ഭൻ"" എന്നാണ് അദ്ദേഹത്തെക്കുറിച്ച് സഹപ്രവർത്തകർ അടക്കം പറയുന്നത്.

മുകേഷിന്റെയും അനിൽ അംബാനിയുടെയും പിതാവ് ധീരുഭായ് അംബാനി 1980കളിൽ റിലയൻസിന്റെ പെട്രോകെമിക്കൽ സംരംഭത്തിന് തുടക്കമിടുന്നതു മുതൽ, മനോജ് ഹർജീവൻദാസ് മോദി കമ്പനിക്കൊപ്പമുണ്ട്. ഇപ്പോൾ, മൂന്നാംതലമുറയും മുകേഷ് - നീത അംബാനി ദമ്പതികളുടെ മക്കളും ജിയോയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരുമായ ഇഷ, ആകാശ് എന്നിവർക്കൊപ്പവും മനോജ് പ്രവർത്തിക്കുന്നു. ഇത്, മനോജ് മോദിയിൽ അംബാനി കുടുംബം അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ്.

2016ൽ ഇന്ത്യൻ ടെലികോം വിപണിയെ ഉലച്ചുകൊണ്ടുള്ള ജിയോയുടെ രംഗപ്രവേശത്തിന് പിന്നിലെ ബുദ്ധിയും മനോജിന്റേതായിരുന്നു. ചുരുങ്ങിയ വർഷങ്ങൾകൊണ്ട്, 40 കോടി ഉപഭോക്താക്കളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി ജിയോ വളർന്നു. ചർച്ചകളിലെ തീരുമാനങ്ങളെ, റിലയൻസിന് അനുകൂലമാക്കി മാറ്റുന്ന പ്രഗത്ഭനായ ഇടനിലക്കാരൻ എന്ന വേഷമാണ് അദ്ദേഹം കമ്പനിയിൽ ചെയ്യുന്നത്.

നിക്ഷേപമഴ

(കഴിഞ്ഞ രണ്ടുമാസത്തിനിടെ ജിയോ നേടിയ നിക്ഷേപം)

ഫേസ്ബുക്ക് : ₹43,574 കോടി

സിൽവർലേക്ക് : ₹10,203 കോടി

വിസ്‌റ്റ പാർട്ണേഴ്സ് : ₹11,367 കോടി

ജനറൽ അറ്റ്ലാന്റിക് : ₹6,598 കോടി

കെ.കെ.ആർ : ₹11,367 കോടി

മുബദല : ₹9,903 കോടി

ആദിയ : ₹5,683 കോടി

ആകെ : ₹97,885 കോടി

 ഫോട്ടോ:

മുകേഷ് അംബാനിക്കൊപ്പം മനോജ് മോദി.

TAGS: BUSINESS, MANOJ MODI, RELIANCE INDUSTRIES, MUKESH AMBANI, JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.