ക്വീൻസ്‌ലാൻഡ്: കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിന് പുതിയ നിയമവുമായി ക്വീൻസ്‌ലാൻഡ്. ലൈംഗിക അതിക്രമത്തെക്കുറിച്ച് വിവരിക്കുന്ന കുമ്പസാര രഹസ്യം വൈദികർ പൊലീസിൽ അറിയിക്കണമെന്നാണ് പുതിയ ചട്ടം. കുറ്റകൃത്യം അടങ്ങുന്ന കുമ്പസാര രഹസ്യം മറച്ചുവെക്കുന്ന വൈദികരെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുമെന്നും നിയമത്തിൽ പറയുന്നു.
'കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിന് ഇനിമുതൽ കത്തോലിക്കാ വൈദികർക്ക് കുമ്പസാര രഹസ്യം വെളിപ്പെടുത്തേണ്ടി വരും. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കാര്യത്തിൽ കുമ്പസാരത്തിന്റെ പവിത്രത ആയുധമാക്കേണ്ടതില്ലെന്നും' നിയമം വ്യക്തമാക്കുന്നു.
'ദുർബലരായ കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിന് ഈ നിയമം സഹായകരമാകുമെന്ന്'' ക്വീൻസ് ലാൻഡ് നിയമ മന്ത്രി മാർക്ക് റയാൻ പറഞ്ഞു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം സമൂഹത്തിലെ എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നടന്ന സംഭവമാണെങ്കിലും വൈദികർ ഇക്കാര്യം പൊലീസിൽ അറിയിക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും റയാൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തെ ഒരു എം.പി ഒഴിച്ച് ബാക്കിയെല്ലാവരും നിയമത്തെ അനുകൂലിച്ചിട്ടുണ്ട്.
റോമൻ കത്തോലിക്കാ സഭയും പൗരസ്‌ത്യ ഓർത്തഡോക്സ് സഭയും അടക്കമുള്ള ക്രിസ്തീയ സഭകളിൽ വിശ്വാസികൾ പാപമോചനത്തിനായി അനുഷ്ടിക്കുന്ന കർമ്മമാണ് കുമ്പസാരം. വൈദികനോട് പാപം ഏറ്റ് പറയണമെന്നാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |