പൂവാർ: കരുംകുളം ഗ്രാമ പഞ്ചായത്തിലെ കാവുംകുളം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുമെന്ന നാട്ടുകാരുടെ കാത്തിരിപ്പിന് രണ്ട് പതിറ്റാണ്ട്. നിർമ്മാണം പൂർത്തിയാകാതെ പദ്ധതി പാതിവഴിയിൽ ഉപപേക്ഷിച്ചതോടെ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയായി. മഴക്കാലത്തുപോലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവരാണ് തീരദേശവാസികൾ.
2000 ലാണ് കാവുംകുളം രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ തുടക്കം. പട്ടികജാതി കോളനികളിൽ ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 5.50 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ഇതിനായി നീക്കിവച്ചത്. ജലസമൃദ്ധമായ കാവുംകുളത്ത് ഇതിനായി 3 സെന്റ് ഭൂമി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിലയ്ക്ക് വാങ്ങി നൽകി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ വേലായുധൻപിള്ള ഒരു സെന്റ് ഭൂമി പദ്ധതിക്കായി സംഭാവനയായും നൽകി. ഇവിടെ 10 അടി വിസ്തൃതിയിൽ 25 അടി താഴ്ചയിൽ ഒരു കിണർ നിർമ്മിച്ചു.
ഏത് വേനലിലും വറ്റാത്ത കിണറാണ് കാവുംകുളത്തുള്ളത്. തുടർ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാനായാൽ പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായിരിക്കും ഇതെന്ന് മുൻ പഞ്ചായത്ത് അംഗം തങ്കച്ചി രാധാകൃഷ്ണൻ പറഞ്ഞു. 2005 ൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പദ്ധതി വിപുലീകരിച്ചു. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തി. പമ്പ് ഹൗസ്, വാട്ടർ ടാങ്ക്, ത്രീഫെയ്സ് ഇലക്ട്രിക്ക് ലൈൻ എന്നിവ സ്ഥാപിച്ചു.
300 മീറ്റർ അകലെ നിർമ്മിച്ച വാട്ടർ ടാങ്കിലേക്ക് പ്പൈപ്പ് കുഴിച്ചിടാൻ തുടങ്ങിയതോടെ കാര്യങ്ങൾ വീണ്ടും അവതാളത്തിലായി. സ്വകാര്യ വസ്തുവിൽ പ്പൈപ്പ് കുഴിച്ചിടാൻ ശ്രമിച്ചപ്പോൾ കോടതിയുടെ സ്റ്റേ ഓർഡർ ഉള്ളതിനാൽ ആ ശ്രമം പരാജയപ്പെട്ടു. പ്രശ്നം ഒത്തുതീർപ്പിലാക്കാനുള്ള ചർച്ചകൾ നീണ്ടു പോയതോടെ പദ്ധതിയും നീണ്ടു. വാട്ടർ ടാങ്ക് നിർമ്മിച്ചത് താഴ്ന്ന പ്രദേശത്ത് ആയതിനാൽ 'ഓടൽ' തുടങ്ങിയ പട്ടികജാതി മേഖലയിൽ കുടിവെള്ളം എത്തില്ല എന്ന പ്രചാരണവും, നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന അരോപണവും ശക്തിപ്പെട്ടു. തുടർ വർഷങ്ങളിൽ തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് കുടിവെള്ള പദ്ധതി ചർച്ച ചെയ്യപ്പെടുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കേസ് നിലനിന്ന ഭൂമി ഇപ്പോൾ പള്ളിയുടെതാണ്. പ്പൈപ്പ് സ്ഥാപിക്കാൻ തടസമില്ലന്ന് അവർ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |