തിരുവനന്തപുരം : ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് നേരെ യു.പി പൊലീസ് നടത്തിയ കയ്യേറ്റത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയ്ക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ടെന്നും ഭരണഘടനാപരമായ സ്വതന്ത്ര്യമുണ്ടെന്നെന്നും രാഹുൽ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും പ്രതിഷേധാർഹമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്
' രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ അപലപിക്കുന്നു. ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് രാഹുൽഗാന്ധിയെ ഉത്തർപ്രദേശിൽ അവിടത്തെ പോലീസും ഭരണകക്ഷിക്കാരും കയ്യേറ്റം ചെയ്തത്.
രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാർഹവും അപലപനീയവുമാണ് രാഹുൽ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും. '
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |