തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയുടെ മകന്റെ ധാർമ്മിക ഉത്തരവാദിത്തം സി.പി.എമ്മിനില്ലെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. കോടിയേരി യാതൊരു തരത്തിലുളള നിയമ വിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടില്ല. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടിയേരി തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. മകന്റെ കേസുകൾ അച്ഛൻ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരാണ്. ബിനീഷ് കോടിയേരി സി പി എമ്മിന്റെ നേതാവല്ല. കോടിയേരിയാണ് സി പി എമ്മിന്റെ സെക്രട്ടറി. കോടിയേരിക്ക് പിശക് പറ്റിയാൽ അത് ഞങ്ങളുടെ പിശകാണ്. ബിനീഷിന്റേത് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമേയല്ല. മറ്റ് പാർട്ടി നേതാക്കളുടെ മക്കളെപ്പറ്റി ധാരാളം പരാതികളുണ്ട്. അത് കൂടെ നിങ്ങൾ അന്വേഷിക്കണം. കേന്ദ്ര ഏജൻസികളുടെ പ്രവർത്തനത്തിന് രാഷ്ട്രീയ സ്വഭാവമുണ്ടെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
ശിവശങ്കർ ഒരു ഐ എ എസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം തെറ്റായി സഞ്ചരിച്ചാൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കല്ല. ഇനിയും കോടതിയിൽ വിചാരണ നടന്ന് ഓരോ കാര്യങ്ങൾ പുറത്തുവരാൻ ഇരിക്കുന്നതേയുളളൂ. ഇപ്പോൾ വിധി പറയേണ്ട ആവശ്യമില്ല. മുഖ്യമന്ത്രി ഒരു തെറ്റിനേയും പ്രോത്സാഹിപ്പിക്കില്ല. അദ്ദേഹം ഒരു തെറ്റിന്റേയും ഒപ്പം നിൽക്കില്ലെന്നും ഇടതുമുന്നണി കൺവീനർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |