ചെന്നൈ: പ്രശസ്ത തമിഴ് സീരിയൽ താരം സെൽവരത്നത്തെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലക്കേസിൽ വിരുദുനഗർ സ്വദേശി വിജയകുമാറിനെ (30) എംജിആർ നഗർ പൊലീസ് അറസ്റ്റ് ചെയ്തു.
സെൽവരത്നവും വിജയകുമാറിന്റെ ഭാര്യയും തമ്മിലുള്ള ബന്ധമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊലനടന്ന സ്ഥലത്തുനിന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതായും, ഇതിൽനിന്നാണ് വിജയകുമാറാണ് കൊലയ്ക്ക് പിന്നിലെന്ന് മനസിലായതെന്നും അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സെൽവരത്നം കൊല്ലപ്പെട്ടത്. തേൻമൊഴി ബി.എ. എന്ന ജനപ്രീയ സീരിയലിലൂടെയാണ് ഇയാൾ പ്രശസ്തനായത്. ഈ സീരിയലിൽ പ്രതിനായക കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.ശ്രീലങ്കൻ അഭയാർത്ഥിയായ സെൽവരത്‌നം കഴിഞ്ഞ പത്ത് വർഷത്തിലേറെയായി തമിഴ് സീരിയലിൽ സജീവമാണ്.
നടന്റെ സുഹൃത്താണ് കൊലപാതക വിവരം പൊലീസിൽ അറിയിച്ചത്. ശനിയാഴ്ച ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പമായിരുന്നു സെൽവരത്‌നം താമസിച്ചിരുന്നത്.ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു. 6.30 ന് എംജിആർ നഗറിൽ വച്ചാണ് നടൻ ആക്രമിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |