കിഗലി: ജനിതക രോഗം മൂലം എല്ലാവരിലും നിന്ന് ഒറ്റപ്പെട്ട്, അപമാനവും പേറി പ്രാകൃത ജീവിതം നയിക്കുകയാണ് റുവാണ്ടക്കാരനായ സൻസിമാൻ എല്ലിയെന്ന 21കാരൻ യുവാവ്. മൈക്രോസെഫലി എന്ന ജനിതകരോഗമാണ് സൻസിമാനുള്ളത്. ജന്മനാ സൻസിമാന്റെ തല സാധാരണയിലധികം ചെറുതായിരുന്നു. ഇക്കാരണത്താൽ ആളുകൾ സൻസിമാനെ വിരൂപിയെന്നും മൃഗമെന്നുമൊക്കെ വിളിച്ച് എല്ലായ്പ്പോഴും അധിക്ഷേപിക്കാറുണ്ട്. സംസാരിക്കാനും അവന് ബുദ്ധിമുട്ടുണ്ട്.
ആൾക്കൂട്ടത്തിനൊപ്പം ചേരാനോ ഇടപഴകാനോ സൻസിമാന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അതിന് ശ്രമിച്ചാൽ തന്നെ ജനങ്ങൾ അവനെ അടുപ്പിക്കാറില്ല. ദേഹോപദ്രവവും ചെയ്യാറുണ്ട്. ജനങ്ങളിൽ നിന്ന് രക്ഷനേടാനായി ദിവസവും മൈലുകളോളം അവൻ വനത്തിനുള്ളിലൂടെ സഞ്ചരിക്കും.
ആരും അതിശയിച്ചുപോകുന്ന വേഗത്തിലാണ് സൻസിമാൻ നടക്കുന്നതും ഓടുന്നതുമെല്ലാം. മരത്തിന്റെ മുകളിലേക്ക് പോലും അവൻ ഓടിക്കയറും. മണിക്കൂറുകളോളം മരത്തിന്റെ മുകളിൽ തന്നെ തങ്ങും. ചിലപ്പോൾ മരത്തിന്റെ ഇലകളും പുല്ലുകളും കഴിക്കും. സാധാരണ ഭക്ഷണത്തേക്കാൾ അവന് ഇത്തരം പുല്ലും പഴങ്ങളുമാണ് താൽപര്യമെന്ന് സൻസിമാന്റെ ബന്ധുക്കൾ പറയുന്നു. ജീവിച്ചിരിക്കുന്ന മൗഗ്ലിയെന്നാണ് ജനങ്ങൾ അവനെ വിശേഷിപ്പിക്കുന്നത്.
അഞ്ച് സഹോദരങ്ങളുടെ അനുജനാണ് സൻസിമാൻ. നാട്ടുകാരുടെ അധിക്ഷേപത്തിന് ഇരയാവാറുണ്ടെങ്കിലും അമ്മയ്ക്ക് അത്ഭുതശിശുവാണവൻ. മറ്റുള്ളവരെ പോലെ സംസാരിക്കാൻ അവന് കഴിയില്ലെങ്കിലും അമ്മ നൽകുന്ന നിർദ്ദേശങ്ങൾ കേൾക്കാനും മനസിലാക്കാനും അനുസരിക്കാനും അവന് കഴിയും.
മൈക്രോസെഫലി
പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ജനിതക രോഗമാണ് മൈക്രോസെഫലി. തലയ്ക്കുണ്ടാവുന്ന വലിപ്പവ്യത്യാസമാണ് രോഗത്തിന്റെ പ്രധാന സൂചന. ഇത് ബാധിക്കുന്നവർക്ക് ശാരീരിക വൈകല്യങ്ങളും പഠന വൈകല്യങ്ങളും ഉണ്ടാവാം. സിക വൈറസ് ബാധയേറ്റ സ്ത്രീകൾ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇത്തരം രോഗമുണ്ടായേക്കാമെന്ന് പഠനങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |