ലക്‌നൗ: ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധമെന്ന് യു പി പൊലീസ്. സ്‌ഫോടക വസ്‌തുക്കൾ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടനയായ ജമാത്ത് ഉൾ മുജാഹീദ്ദീൻ വഴിയെന്നാണ് കണ്ടെത്തൽ. മാസങ്ങൾക്ക് മുമ്പ് ഇവർ ബംഗ്ലാദേശ് സന്ദർശിച്ചെന്നും ഇന്ത്യയിൽ സ്‌ഫോടനങ്ങൾ നടത്താൻ സംഘടനയുടെ സഹായം തേടിയെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് ഭീകരവിരുദ്ധ സേന വ്യക്തമാക്കി.
ഇവർക്കൊപ്പം ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ രണ്ടുപേർക്കുമെതിരെ കേരളത്തിൽ കേസുകളുണ്ട്. ബസന്ത പഞ്ചമി ദിനത്തിൽ യു പിയിൽ ഉടനീളം ഇവർ സ്‌ഫോടനങ്ങൾക്ക് ലക്ഷ്യമിട്ടിരുന്നു. കണ്ടെത്തിയതിൽ പതിനാറ് തരം സ്‌ഫോടക വസ്‌തുക്കളുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, പിടിയിലായ പ്രവർത്തകർ നിരപരാധികളാണെന്നാണ് പോപ്പുലർ ഫ്രണ്ട് പറയുന്നത്. ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരാണ്. ഫെബ്രുവരി 11ന് ശേഷം ഇവരെ കുറിച്ച് വിവരമില്ലെന്ന് കാണിച്ച് വടകരയിലെയും പന്തളത്തേയും ലോക്കൽ സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് യു പിയിൽ നടത്തിയ നിയമപരമായ ഇടപെടൽ കാരണമുളള പ്രതികാര ബുദ്ധിയാണ് അറസ്റ്റിന് കാരണമെന്നും സംഘടന അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |