തിരുവനന്തപുരം: വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജില്ലയിലെ മണ്ഡലങ്ങളിൽ പിരിമുറുക്കം കൂടുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിലെ അന്തരീക്ഷത്തിൽ നിന്ന് പ്രകടമായ മാറ്റമാണ് അവസാന മണിക്കൂറുകളിലുള്ളത്. പ്രവചനാതീതമാണ് ഒടുവിലത്തെ ചിത്രം.അടിയൊഴുക്കുകൾ ഉണ്ടാവില്ലെന്ന് പറയാനാകാത്തവിധം സങ്കീർണമാണ് കാലാവസ്ഥ. പലയിടത്തും ജയപരാജയങ്ങൾ മാറിമറിയാം. നിലവിലെ 10 - 3 - 1 എന്ന നിലവിലെ സ്‌കോറിൽ മാറ്റം വരുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയനിരീക്ഷകർ.
ഏതുമുന്നണി കൂടുതൽ നേടുമെന്നതിനെക്കാൾ നിലവിലുള്ളവരിൽ ആരൊക്കെ സീറ്റുറപ്പിക്കുമെന്നതാണ് ഇനി അറിയാനുള്ളത്. കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാമനാകുന്നതും മൂന്നാമത്തെത്തുന്നതും ഒരുപോലെ ചർച്ചയാകും. അതിനാൽ ജയിക്കുന്നതുപോലെ പ്രധാനമാണ് ഇവിടങ്ങളിലെ പരാജയവും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്ത് മൂന്നാം സ്ഥാനത്തെത്തിയ സുരേന്ദ്രൻപിള്ളയ്ക്ക് കെട്ടിവച്ച തുക നഷ്ടപ്പെട്ടതുപോലെ ത്രികോണപ്പോര് നടക്കുന്ന മണ്ഡലങ്ങളിൽ ഇക്കുറിയും ആവർത്തിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
പ്രത്യക്ഷത്തിൽ നേമം,കഴക്കൂട്ടം,വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് കടുത്ത ത്രികോണ പോരാട്ടം നടക്കുന്നത്. കാട്ടാക്കടയും പാറശാലയും തിരുവനന്തപുരവും ത്രികോണ പോരാട്ടത്തിന്റെ പ്രതീതിയിലാണ്.അവസാനവട്ട വോട്ടുറപ്പിക്കലിനിടയിലും ജില്ല ആർക്കൊപ്പമാകുമെന്ന മുൻകൂട്ടിയുള്ള പ്രവചനം അസാദ്ധ്യമാണിപ്പോൾ.
പ്രതീക്ഷയ്ക്കിടയിലും പോരാട്ടം കടുപ്പിച്ച് എൽ.ഡി.എഫ്
കൈയിലുള്ളത് നഷ്ടമാകാതെ നോക്കുന്നതിനൊപ്പം ചിലതുകൂടി പിടിച്ചെടുക്കാനുള്ള പരിശ്രമമാണ് എൽ.ഡി.എഫ് ജില്ലയിൽ നടത്തുന്നത്. കാലങ്ങളായി കൈയിൽ ഭദ്രമായ ചില മണ്ഡലങ്ങൾ ഇക്കുറി സംരക്ഷിച്ചില്ലെങ്കിലത് അഭിമാനപ്രശ്‌നമാണ്. നേടാനുള്ളതിൽ പലതും അഭിമാന പോരാട്ടവുമാണ്. അതിൽ പ്രധാനം നേമം മണ്ഡലമാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലേക്ക് ഒഴുകിപ്പോയ മണ്ഡലത്തിലിപ്പോൾ അവസാന നിമിഷത്തിൽ ഫോട്ടോ ഫിനിഷിന്റെ പ്രതീതിയാണ്. തുടർച്ചയായി മൂന്നാം വട്ടവും മത്സരത്തിനിറങ്ങുന്ന വി.ശിവൻകുട്ടി 2016 ലെ 8671 വോട്ടുകളുടെ വ്യത്യാസം മറികടക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ത്രികോണപ്പോര് നടക്കുന്ന കഴക്കൂട്ടവും വട്ടിയൂർക്കാവും നിലനിറുത്തേണ്ടത് അഭിമാന പ്രശ്നമാണ്. 25 വർഷമായി കോൺഗ്രസ് കുത്തകയാക്കിയ അരുവിക്കര മണ്ഡലം പിടിച്ചെടുക്കുക എന്നത് എൽ.ഡി.എഫിന്റെ സ്വപ്നമാണ്. സമവാക്യങ്ങൾ മാറിമാറി പരിശോധിച്ച് ഒടുവിൽ ശബരിനാഥനെ തറപറ്റിക്കാൻ ജി.സ്റ്റീഫനെ ഇറക്കി പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് ഇടതുമുന്നണി. വർക്കല,വാമനപുരം,കാട്ടാക്കട, പാറശാല എന്നിവിടങ്ങളിലും കടുത്ത മത്സരമാണ്.
പിടിച്ചെടുത്തേ തീരൂവെന്ന് യു.ഡി.എഫ്
നിലനിറുത്തേണ്ടതിനെക്കാൾ കൂടുതൽ പിടിച്ചെടുക്കേണ്ടതുണ്ട് എന്ന ചിന്തയാണ് യു.ഡി.എഫിന് വെല്ലുവിളിയുയർത്തുന്നത്. കൈയിലുള്ളത് ആകെ മൂന്ന് മണ്ഡലങ്ങളാണ്. അതുതന്നെ കടുത്ത മത്സരമാണ് നേരിടുന്നതും.ത്രികോണ പോരാട്ടഭൂമിയായ നേമത്ത് കെ.മുരളീധരൻ വൈകിയാണ് സ്ഥാനാർത്ഥിയായതെങ്കിലും നിലവിൽ ഫോട്ടോഫിനിഷിലേക്കാണ് കാര്യങ്ങൾ. കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും സ്ഥിതി വിഭിന്നമല്ല.അരുവിക്കരയിൽ ശബരീനാഥനും തിരുവനന്തപുരത്ത് വി.എസ്. ശിവകുമാറും വിജയിച്ചുകയറുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്.
യുവസ്ഥാനാർത്ഥികളെ രംഗത്തിറക്കിയതിന്റെ പ്രതീക്ഷയിലാണ് മറ്റു മണ്ഡലങ്ങളിൽ. വർക്കല, കാട്ടാക്കട,പാറശാല,വാമനപുരം ,ചിറയിൻകീഴ്, നെടുമങ്ങാട് മണ്ഡലങ്ങളിൽ കടുത്ത മത്സരം നടത്താൻ കഴിയുന്നത് യുവ സ്ഥാനാർത്ഥികളുടെ മികവാണെന്നും നിലവിലെ പോരാട്ടച്ചൂട് നിലനിറുത്തി ഇവർ വിജയിച്ചുവരുമെന്നുമുള്ള പ്രതീക്ഷയാണ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ. എന്നാൽ കാട്ടാക്കട, പാറശാല, നെടുമങ്ങാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ എൻ.ഡി.എ ഉയർത്തുന്ന വെല്ലുവിളിയും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
പോരാട്ടം കടുപ്പിച്ച് എൻ.ഡി.എ
ദേശീയ നേതാക്കളെ രംഗത്തിറക്കി ഏക സീറ്റ് നിലനിറുത്താൻ ഭഗീരഥ പരിശ്രമം നടത്തുന്ന ബി.ജെ.പി ഇക്കുറി നേമത്തിനൊപ്പം മറ്റു ചില മണ്ഡലങ്ങളിൽ കൂടി നോട്ടമിടുന്നുണ്ട്. 'കട്ടയ്ക്ക് കട്ട' മത്സരം നടക്കുന്ന നേമത്ത് വിജയം ആവർത്തിച്ചേ കഴിയൂവെന്നതാണ് എൻ.ഡി.എയുടെ പ്രധാന വെല്ലുവിളി. കോർപ്പറേഷൻ , പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകൾ പ്രതീക്ഷ നൽകുമ്പോഴും കരുത്തന്മാർ തമ്മിലുള്ള മത്സരത്തിന്റെ അന്തിമ ഫലം എന്താകുമെന്ന നെഞ്ചിടിപ്പിലാണ് നേതൃത്വം. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ എത്തിയതോടെ പോരാട്ടം കടുത്തു. കാട്ടാക്കടയിലും പാറശാലയിലും തിരുവനന്തപുരത്തും പോരാട്ടം കടുപ്പിച്ച് മറ്റു മുന്നണികൾക്ക് ഭീഷണിയായി ബി.ജെ.പി രംഗത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുറഞ്ഞ ഭൂരിപക്ഷത്തിൽ മറ്റു മുന്നണികൾ വിജയിച്ച മണ്ഡലങ്ങളിൽ ഇക്കുറി ബി.ജെ.പി നേടുന്ന വോട്ടുകളാകും ആര് വിജയിക്കണമെന്ന് തീരുമാനിക്കുക.
നെഞ്ചിടിപ്പ് കൂട്ടി 10 മണ്ഡലങ്ങൾ
നേമം, കഴക്കൂട്ടം,വട്ടിയൂർക്കാവ്, കാട്ടാക്കട, പാറശാല, അരുവിക്കര, വർക്കല, തിരുവനന്തപുരം ,വാമനപുരം, നെടുമങ്ങാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |