കൂത്തുപറമ്പ്: കണ്ണൂരിൽ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മർദ്ദമാണെന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷൻ ഉത്തരവ്. കഴിഞ്ഞ വെളളിയാഴ്ചയാണ് കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖ മാനേജർ കെ.എസ്. സ്വപ്നയെ ബാങ്കിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ജീവനക്കാരി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി കാനറാ ബാങ്ക് കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ റിപ്പോർട്ട് സമർപ്പിക്കണം. കാനറാ ബാങ്ക് റീജിയണൽ മാനേജറും റിപ്പോർട്ട് നൽകണം. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ജീവനക്കാർ അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദത്തെ കുറിച്ച് പരിശോധന നടത്തി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനർ (എസ്.എൽ.ബി.സി) നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
ബാങ്കുകൾ ജീവനക്കാരുടെ മേൽ നടത്തുന്ന അമിത സമ്മർദ്ദത്തിനെതിരെ കൽപ്പറ്റയിൽ അഭിഭാഷകനായ എ.ജെ. ആന്റണിയും കമ്മിഷന് പരാതി നൽകിയിരുന്നു. നിക്ഷേപം, വായ്പ, ഇൻഷ്വറൻസ്, മെഡിക്കൽ ഇൻഷ്വറൻസ്, മ്യൂച്വൽ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങി വിവിധ ടാർജറ്റുകൾ കൈവരിക്കാനാണ് ബാങ്കുകൾ ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നത്. ജീവനക്കാരെ വൻതോതിൽ വെട്ടിക്കുറച്ച ശേഷമാണ് നിലവിലുള്ള ജീവനക്കാരെ സമ്മർദ്ദത്തിലാക്കി ബാങ്കുകൾ ലാഭം കൊയ്യുന്നതെന്നും പരാതിയിൽ പറയുന്നു. മൂന്ന് മാസം മുമ്പ് ഗുരുവായൂരിലും എട്ടുമാസം മുമ്പ് പാലക്കാട്ടും ബാങ്ക് ജീവനക്കാർ ജീവനൊടുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |