SignIn
Kerala Kaumudi Online
Thursday, 10 July 2025 2.51 AM IST

സനുമോഹൻ പിടിയിൽ, പിടിയിലായത് കേരള- കർണാടക പൊലീസിന്റെ സംയുക്ത നീക്കത്തിലൂടെ

Increase Font Size Decrease Font Size Print Page

sanu-mohan

ബംഗളൂരു: മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സനു മോഹൻ പിടിയിൽ. കർണാടകയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് സൂചന. സനു മോഹൻ കൊല്ലൂർ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് നിർണായക വഴിത്തിരിവ്. കർണാടക പൊലീസാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലൂർ മൂകാംബിക ക്ഷേത്ര പരിസരത്ത് സനുമോഹൻ താമസിച്ചിരുന്നെന്ന വിവരം കിട്ടിയതോടെ കർണാടക പൊലീസിനോട് കേരള പൊലീസ് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇന്ന് രാത്രിയിലോ നാളെ രാവിലെയോ ഇയാളെ കേരളത്തിലെത്തിക്കും.

സാനു മൂകാംബികയിൽ ആറു ദിവസം

സാനു മോഹൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലിൽ ഏപ്രിൽ 10 മുതൽ 16 വരെ താമസിച്ചിരുന്നതായി മാനേജർ അജയ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. രാവിലെയും വൈകിട്ടുമാണ് പുറത്തുപോയിരുന്നത്. ഹോട്ടലിലിരുന്ന് പത്രം വായിക്കുന്നത് ഉൾപ്പെടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഹോട്ടലിൽ രണ്ടായിരം രൂപയാണ് കൊടുത്തിരുന്നത്. 15 ന് വൈകിട്ട് ഹോട്ടൽ ജീവനക്കാർ ബാക്കി പണം ആവശ്യപ്പെട്ടു. ഈ സമയം സാനു തനിക്ക് 16 ന് രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്താൻ കാർ ബുക്ക് ചെയ്യാൻ ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. 16ന് രാവിലെ കാർ എത്തിയപ്പോഴേക്കും സാനു മുങ്ങിയിരുന്നു. ആധാർ കാർഡിലെ വിലാസം പരിശോധിച്ച ഹോട്ടൽ മാനേജർ സാനുവിനെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് കേസിന്റെ വിവരം അറിയുന്നത്. തുടർന്ന് മാനേജർ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പരിൽ വിളിച്ച് അറിയിക്കുകയായിരുന്നു. പതിവായി മൂകാംബിക ക്ഷേത്രദർശനം നടത്താറുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.

കാർ കോയമ്പത്തൂരിൽ ഉപേക്ഷിച്ചു

സാനു ഉപയോഗിച്ചിരുന്ന കെ.എൽ. 7 സി.ക്യു 8571 ഫോക്സ് വാഗൺ അമിയോ കാർ കോയമ്പത്തൂരിൽ ഉപേക്ഷിച്ചതായി വിവരം ലഭിച്ചു. കൊല്ലൂരിൽ സാനു എത്തിയത് ടാക്സിയിലാണ്.

വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം

വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം രാസപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ലൈംഗികപീഡനത്തിന് ഇരയായതായി സൂചനയില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലാണ് വിവരം. മദ്യം നൽകി മയക്കി പുഴയിൽ തള്ളിയതാണെന്ന സംശയം ബലപ്പെട്ടു.

കാക്കനാട്ടെ കെമിക്കൽ എക്സാമിനേഴ്സ് ലാബിന്റെ റിപ്പോർട്ട് ഇന്നലെ വൈകിട്ട് പൊലീസിന് കൈമാറി. ആമാശയത്തിലെ ഭക്ഷണം, കരൾ, വൃക്ക, രക്തം, കുടൽ, മൂത്രം എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

മാർച്ച് 21ന് വൈകിട്ട് ഏഴോടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലേക്ക് സാനുമോഹനൊപ്പം ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നാണ് വൈഗ പുറപ്പെട്ടത്. പിറ്റേന്ന് മുട്ടാർ പുഴയിൽ മൃതദേഹം കണ്ടെത്തി. യാത്രാമദ്ധ്യേയോ രാത്രി ഫ്ളാറ്റിലെത്തിയ ശേഷമോ ഭക്ഷണത്തിൽ കലർത്തി മദ്യം കഴിപ്പിച്ചതാകാമെന്ന് കരുതുന്നു. ഫ്ളാറ്റിൽ നിന്ന് രാത്രി പത്തോടെ വൈഗയെ തോളിൽ കിടത്തിയാണ് സാനു കാറിൽ കയറ്റിയതെന്ന് സാക്ഷിമൊഴിയുണ്ട്.

TAGS: CASE DIARY, SANU MOHAN, ARRESTED, VAIGA DEATH CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.