തൊടുപുഴ: പി.ജെ. ജോസഫ് ചെയർമാനും പി.സി. തോമസ് വർക്കിംഗ് ചെയർമാനുമായി കേരളകോൺഗ്രസ് പാർട്ടി പുനഃസംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജോസഫ് വിഭാഗം പി.സി. തോമസിന്റെ ബ്രാക്കറ്റില്ലാത്ത കേരളകോൺഗ്രസിൽ ലയിച്ചതിനെ തുടർന്നായിരുന്നു പുനഃസംഘടന.
അതേസമയം പുനഃസംഘടനയിൽ അർഹമായ സ്ഥാനം ലഭിച്ചില്ലെന്ന ആരോപണവുമായി ഫ്രാൻസിസ് ജോർജ് രംഗത്തെത്തി. ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയ്ക്ക് സമീപം മാടപ്പറമ്പിൽ റിസോർട്ടിൽ പ്രധാന നേതാക്കൾ നേരിട്ടും മറ്റുള്ളവരെ ഓൺലൈനായും പങ്കെടുപ്പിച്ച് നടത്തിയ നേതൃയോഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് വിട്ടുനിന്നു.
കേരള കോൺഗ്രസ് പാർട്ടിയിൽ ഇതിന് മുമ്പില്ലാതിരുന്ന എക്‌സിക്യൂട്ടീവ് ചെയർമാനെന്ന പുതിയ പദവി ജോസഫിന്റെ ഏറ്റവും വിശ്വസ്തനായ മോൻസ് ജോസഫിനാണ് നൽകിയത്. ഈ പദവി ഫ്രാൻസിസ് ജോർജ് ലക്ഷ്യമിട്ടിരുന്നതായാണ് അറിവ്. മുൻ എം.പി ജോയി എബ്രഹാമിനെ സെക്രട്ടറി ജനറലായും ടി.യു. കുരുവിളയെ ചീഫ് കോ- ഓർഡിനേറ്ററായും തിരഞ്ഞെടുത്തപ്പോൾ ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർക്കൊപ്പം ഡെപ്യൂട്ടി ചെയർമാൻ പദവിയാണ് മുതിർന്ന നേതാവും ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാനുമായിരുന്ന ഫ്രാൻസിസ് ജോർജിന് ലഭിച്ചത്. നേരത്തെ ജോസഫിന്റെ വിശ്വസ്തനായിരുന്ന ഫ്രാൻസിസ് ജോർജ്, അദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പാർട്ടി വിട്ട് ജനാധിപത്യ കേരളാ കോൺഗ്രസ് രൂപീകരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജോസഫ് വിഭാഗത്തിലേക്ക് തിരികെയെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ഫ്രാൻസിസ് ജോർജ്.
വക്കച്ചൻ മറ്റത്തിൽ, എം.പി. പോളി, ഡി.കെ. ജോൺ, ജോസഫ് എം. പുതുശ്ശേരി, ജോൺ കെ. മാത്യു, കെ.എഫ്. വർഗീസ്, സാജൻ ഫ്രാൻസിസ്, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, കൊട്ടാരക്കര പൊന്നച്ചൻ, വി.സി. ചാണ്ടി മാസ്റ്റർ, കെ.എ. ഫിലിപ്പ് (വൈസ് ചെയർമാൻമാർ), ഇ.ജെ. ആഗസ്തി, വർഗീസ് മാമ്മൻ, സി. മോഹനൻപിള്ള (സ്റ്റേറ്റ് അഡ്വൈസർമാർ), എബ്രഹാം കലമണ്ണിൽ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഗ്രേസമ്മ മാത്യുവിനെ സീനിയർ ജനറൽ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു. മറ്റ് ജനറൽ സെക്രട്ടറിമാരെ പിന്നീട് നോമിനേറ്റ് ചെയ്യും. 71 അംഗ ഹൈപവർ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
'അർഹമായ പ്രാധാന്യം ലഭിച്ചില്ല. ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല."
- ഫ്രാൻസിസ് ജോർജ്
' പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. പുനഃസംഘടനയാകുമ്പോൾ ചില ക്രമീകരണങ്ങൾ വേണ്ടിവരും. "
-പി.ജെ. ജോസഫ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |