കാൻബറ: ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെക്കുറിച്ച് നൽകിയ വാർത്തയിൽ പ്രധാനമന്ത്രിയെ പറ്റി അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഓസ്‌ട്രേലിയൻ മാധ്യമത്തിനെതിരെ ഇന്ത്യൻ ഹൈക്കമ്മിഷൻ. 'മോദി ഇന്ത്യയെ മഹാദുരന്തത്തിലേക്ക് നയിക്കുന്നു' എന്ന തലക്കെട്ടിൽ വാർത്ത നൽകിയ 'ദ ആസ്‌ട്രേലിയൻ' എന്ന പത്രത്തിനെതിരെയാണ് ഇന്ത്യൻ ഹൈക്കമ്മിഷൻ രംഗത്തെത്തിയത്. ഇന്ത്യയിലെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ച് നൽകിയ വാർത്ത തിരുത്തണമെന്നും ഭാവിയിൽ ഇത്തരത്തിൽ അടിസ്ഥാനവിരുദ്ധമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്നുമാണ് ഹൈക്കമ്മിഷൻ ആവശ്യപ്പെട്ടത്. 'ദ ആസ്‌ട്രേലിയന്റെ' എഡിറ്റർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പിഎസ് കാർത്തികേയനാണ് നോട്ടീസ് അയച്ചത്.
ഔദ്യോഗിക വൃത്തങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വസ്തുതകളും പരിശോധിക്കാതെയാണ് അടിസ്ഥാനപരവും അപകീർത്തികരവുമായ ലേഖനം തയ്യാറാക്കിയതെന്ന് കമ്മിഷൻ നോട്ടീസിൽ പറയുന്നു. ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും വാക്സിനേഷനെയും കുറിച്ചും ഹൈക്കമ്മിഷൻ നോട്ടീസിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
കൊവിഡ് വ്യാപനത്തെ നേരിടാൻ ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹൈക്കമ്മിഷൻ മറുപടി ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് പ്രശസ്തമായ ആസ്‌ട്രേലിയൻ പത്രം പ്രസിദ്ധീകരിച്ച ലേഖനം വളരെയേറെ ചർച്ചയായിരുന്നു. ഇതിനെ തുടർന്നാണ് വിഷയത്തിൽ ഇന്ത്യ ഇടപെട്ടിരിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |