ന്യൂഡൽഹി: എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് വെടിവച്ചു കൊന്നു. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലാണ് സംഭവം. മയക്കുമരുന്ന് രാജ്ഞി എന്ന് അറിയപ്പെടുന്ന സൈന (29) ആണ് കൊല്ലപ്പെട്ടത്. സൈനയുടെ നാലാമത്തെ ഭർത്താവായ വാസിമാണ് പ്രതി. ചൊവ്വാഴ്‌ച രാവിലെ 10.30ന് ആയിരുന്നു സംഭവം. വാസിമിന്റെ ആക്രമണത്തിൽ സൈനയുടെ പരിചാരകനും ഗുരുതരമായി പരിക്കേറ്റു.
ഒരു വർഷം മുമ്പാണ് സൈനയെ വാസിം വിവാഹം കഴിച്ചത്. മുമ്പുള്ള മൂന്ന് ഭർത്താക്കന്മാരും സൈനയെ ഉപേക്ഷിച്ചിരുന്നു. ഡൽഹി മേഖലയിൽ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നവരിൽ പ്രധാനിയായിരുന്നു സൈന. നാലാമത്തെ വിവാഹത്തെ തുടർന്ന് ഉടൻ തന്നെ ഇവർ അറസ്‌റ്റ് ചെയ്യപ്പെടുകയും ചെയ‌്തു. കുറച്ച് ദിവസം മുമ്പാണ് ജാമ്യം ലഭിച്ച് ഇവർ പുറത്തിറങ്ങിയത്.
ഇതിനിടയിൽ സൈനയുടെ സഹോദരി റെഹാനയുമായി വാസിം അടുത്തു. ഇതിനെ സൈന എതിർക്കുകയും ഇരുവരും തമ്മിൽ പലതവണ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ‌്തിരുന്നു. റെഹാനയുമായുള്ള ബന്ധം തുടരുന്നതിനായാണ് സൈനയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. യുവതിയുടെ വീട്ടിൽ കടന്നെത്തിയ വാസിം തുടരെ നിറയൊഴിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |