കാഞ്ഞങ്ങാട്: ചീരയെ ബാധിക്കുന്ന അസീറിയ ഇനത്തിൽപെട്ട മണ്ഡരിയെ കണ്ടെത്തി. കേരളകാർഷിക സർവ്വകലാശാല പടന്നക്കാട് കാർഷിക കോളേജിലെ പ്രൊഫസറും മേധാവിയുമായ ഡോ. കെ.എം. ശ്രീകുമാറാണ് ഇതുകണ്ടെത്തിയത്.
തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്ന എന്റോമോൺ എന്ന ജേർണലിൽ ആണ് ഇത് പ്രസിദ്ധീകരിച്ചത്. കാർഷിക മണ്ഡരിശാസ്ത്രത്തിന്റെ അഖിലേന്ത്യ നെറ്റ് വർക്ക് പ്രൊജക്ട് ഡയറക്ടർ ഡോ ശ്രീനിവാസ് നാഗപ്പയും ശിവമൂർത്തിയുമാണ് പ്രബന്ധത്തിന്റെ മറ്റ് രചയിതാക്കൾ. ഇതാദ്യമായാണ് രാജ്യത്ത് ചുവന്ന ചീരയിൽ തെങ്ങിന്റെ മണ്ഡരിക്കു സമാനമായ മണ്ഡരിയെ കണ്ടെത്തിയത്.
കാർഷിക കോളേജിനടുത്ത് തൈക്കടപ്പുറം ഭാഗത്ത് വളരെ വ്യാപകമായി ചീരകൃഷി ചെയ്യുന്നുണ്ട്. ഒക്ടോബറിലാരംഭിക്കുന്ന കൃഷി ജൂൺമാസം വരെ തുടരും. നല്ല ചുവന്ന ഇനമായതിനാൽ വിപണിസാധ്യതയേറെയുള്ളതാണ് ഈ ചീര.
കണ്ടെത്തിയത് സൂക്ഷ്മ നിരീക്ഷണത്തിൽ
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫെബ്രുവരി മാസത്തോടു കൂടി ചീരയ്ക്ക് വൈകൃതം വ്യാപിച്ചു തുടങ്ങി. ഏപ്രിലോടുകൂടി വളരെ രൂക്ഷവും വ്യാപകവുമായി. വളർച്ചാ മുരടിപ്പ്, പെട്ടെന്ന് നാരുകെട്ടുന്നതിനാൽ പൊട്ടിച്ചെടുക്കാൻ വിഷമം എന്നിവയും അനുഭവപ്പെട്ടു. വരുമാനം പകുതിയോളമായി ചുരുങ്ങിയതിനു പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് മണ്ഡരിയാണ് പ്രശ്‌നമെന്ന് കണ്ടെത്തിത്.
ഒരു തണ്ടിൽ നിന്ന് എട്ടു മുതൽ ഇരുപതു മണ്ഡരിയെ വരെ കണ്ടെത്തി. പ്രാഥമിക പഠനത്തിൽ മണ്ഡരി നാശിനികൾ തളിച്ചപ്പോൾ ലക്ഷണങ്ങൾ മുഴുവൻ മാറുന്നതായി കണ്ടെത്തി. ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ നിന്നും ചീരയുടെ ഇലയിലും തണ്ടിലും വളർച്ചയുണ്ടാക്കുന്ന (ഗാൾ) മണ്ഡരികൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
പഠനം ബംഗളൂരിലും പടന്നക്കാട്ടും
കണ്ടെത്തിയ മണ്ഡരി കോശവളർച്ചയൊന്നും ഉണ്ടാക്കുന്നതായി കണ്ടില്ല. ഇലക്കവിളുകളിൽ ഇരുന്നു നീരൂറ്റിക്കുടിക്കുകയാണ് ഇവയുടെ രീതി. ഈ മണ്ഡരി ഏതു സ്പീഷിസ് എന്ന് മനസിലാക്കുവാൻ വേണ്ടി ഡി.എൻ.എ ഡാറ്റാ അപഗ്രഥനം ബംഗളൂരിൽ നടക്കുകയാണ്. ഇവയുടെ നിയന്ത്രണം സംബന്ധിച്ച പഠനങ്ങൾ ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പടന്നക്കാട് കാർഷികകോളേജിൽ പുരോഗമിക്കുകയാണ്. ചീരക്കൃഷിയിൽ വളർച്ചാവൈകൃതവും മുരടിപ്പും കാണുകയാണെങ്കിൽ 9447691821 എന്ന നമ്പറിൽ അറിയിക്കുവാൻ താൽപര്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |