തിരുവനന്തപുരം: കാരുണ്യ ചികിത്സാ ഫണ്ട് വിതരണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ മന്ത്രി കെ.എം. മാണിക്കുമെതിരായ അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതി അംഗീകരിച്ചു. നാല് വർഷം മുമ്പ് നൽകിയ റിപ്പോർട്ടാണ് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.ബി. സ്‌നേഹലത അംഗീകരിച്ചത്.
കാരുണ്യ ലോട്ടറിയിലെ വരുമാനം വകമാറ്റി ചെലവഴിച്ചു, ഒറ്റത്തവണ ചികിത്സാ പദ്ധതിയുടെ ഭാഗമായുള്ള 5000 രൂപ വിതരണത്തിൽ ക്രമക്കേട്, ചികിത്സാസഹായം വേണ്ടപ്പെട്ടവർക്ക് മാത്രം നൽകുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചിരുന്നത്. തുടർന്ന് നടന്ന പ്രാഥമികാന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥന രഹിതമാണെന്ന് വിജിലൻസ് കണ്ടെത്തി. തുടർന്ന് 2017 റിപ്പോർട്ടും സമർപ്പിച്ചു. കേസ് കോടതി പരിഗണിച്ചപ്പോൾ ഹർജിക്കാരനായ മലപ്പുറം സ്വദേശി കൃഷ്ണകുമാർ റിപ്പോർട്ട് അംഗീകരിക്കുന്നതിനെതിരെ ഹർജി നൽകി. ഇതേതുടർന്ന് സി.എ.ജി റിപ്പോർട്ട് അടക്കമുള്ള രേഖകൾ വിളിച്ചുവരുത്തി പരിശോധിച്ച ശേഷമാണ് വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ചത്. വിജിലൻസിന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ഉണ്ണിക്കൃഷ്ണൻ എസ്.ചെറുന്നിയൂർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |