തൃശൂർ: എറണാകുളം, കോഴിക്കോട് ജില്ലകളെ പോലെ തൃശൂരിലും കൊവിഡ് വ്യാപനം ഇരട്ടിയോളമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കരുതൽ ശക്തം. പേടിപ്പിക്കുന്ന തരത്തിലാണ് ജില്ലയിലെ കൊവിഡ് വ്യാപനം. 13 ദിവസത്തിനുള്ളിൽ 30000ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ജില്ലയിൽ ആശങ്ക ജനിപ്പിക്കുന്ന തരത്തിൽ രോഗവ്യപനത്തിന് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ഇന്നലത്തെ കൊവിഡ് കണക്ക്.
ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച 3097 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇന്നലെ 4107 എത്തി.
ജില്ലാ ആരോഗ്യ വിഭാഗം നടത്തിയ വിലയിരുത്തൽ അനുസരിച്ച് ഇന്നലെ 4300 വരെ രോഗികളെത്താമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിന് അടുത്തുവരെ രോഗികളെത്തിയത് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.12576 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും ഉയർന്ന നിരക്ക് ഉണ്ടായിട്ടുള്ളത്.
വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു
രോഗവ്യാപനം കൂടിയ പ്രദേശങ്ങൾ കർശന നിരീക്ഷണത്തിലാണ്. ഇത്തരം പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ ഒന്നും തന്നെ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നില്ല. 144 പ്രഖ്യാപിച്ച സ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കരുതെന്ന നിബന്ധനയാണ് പ്രധാനമായും ഉള്ളത്. എന്നാൽ ഇവിടങ്ങളിൽ കടകളിലും മറ്റും കൂട്ടം കൂടി നിൽക്കുന്നത് വ്യാപകമായതോടെ അത്യാവശ്യം വേണ്ട കടകൾ ഒഴിച്ച് ബാക്കിയുള്ളവ അടപ്പിക്കാൻ തീരുമാനം എടുക്കുകയായിരുന്നു.
വീപുലീകരിച്ച് ആർ. ആർ. ടി പ്രവർത്തനം
നേരത്തെ ഒരു വാർഡിൽ അഞ്ചു പേരടങ്ങുന്ന റാപ്പിഡ് റെസ്‌പോൺസ് ടീം ഉണ്ടായിരുന്നത് വിപുലീകരിച്ച് പ്രവർത്തനം തുടങ്ങി. ഗ്രാമ പഞ്ചായത്തുകൾ യോഗം ചേർന്നാണ് കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. ഇതുപ്രകാരം ഓരോ വാർഡിലും 10 മുതൽ 15 പേർ വീതമടങ്ങുന്ന ആർ.ആർ.ടി അംഗങ്ങളെ പ്രവർത്തന സജ്ജരാക്കിയിട്ടുണ്ട്. ഇവർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു തുടങ്ങി. നിയന്ത്രണമുള്ള വാർഡുകളിൽ ഉള്ളവർക്ക് ഇവരുടെ സഹായം ആവശ്യപ്പെടാം.
പൊതു ഗതാഗതം കുറഞ്ഞു
കഴിഞ്ഞ വർഷത്തെ ലോക് ഡൗൺ കാലത്തെ സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പൊതു ഗതാഗതിനു നിയന്ത്രണം വന്നിട്ടില്ലെങ്കിലും സ്വകാര്യ ബസുകളിലും മറ്റും നാമമാത്രമായ ആളുകളാണ് യാത്ര ചെയുന്നത്.
അത്യാവശ്യകാര്യം അല്ലാത്തവർ പുറത്തേക്ക് ഇറങ്ങരുതെന്ന നിർദ്ദേശത്തെ തുടർന്ന് സ്വകാര്യ വാഹനങ്ങളും അധികം പുറത്ത് ഇറങ്ങുന്നില്ല. നഷ്ടം സഹിച്ചു ഓടാൻ സാധിക്കിക്കില്ലെന്നു ചൂണ്ടിക്കാട്ടി ബസുടമകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ശക്തൻ, ജയ്ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി എന്നിവിടങ്ങളിൽ പരിശോധന ആരംഭിച്ചു.
അടച്ചു പൂട്ടിയിരിക്കുക
രോഗ വ്യാപനത്തിന്റെ കണക്ക് തയ്യാറാക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ്. രോഗം വന്നരുമായി ഉണ്ടായ സമ്പർക്കം, കൂടാതെ പുതിയ പരിശോധനകൾ എന്നിവ വിലയിരുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. രോഗ വ്യാപനം കുറയ്ക്കാൻ അടച്ചു പൂട്ടിയിരിക്കുക എന്നതാണ് പ്രധാന പ്രതിരോധമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |