ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലിരിക്കെ കൊവിഡ് ബാധിച്ച മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. യു.പി. സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കി സുപ്രീംകോടതിയുടെ ഉത്തരവ്. കാപ്പനെ ചികിത്സയ്ക്കു ശേഷം വീണ്ടും മഥുരയ്ക്ക് കൊണ്ടുപോകും. കൊവിഡ് മുക്തനായ കാപ്പനെ മഥുര മെഡിക്കൽ കോളേജിൽ നിന്ന് ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയെന്നും വിദഗ്ദ്ധചികിത്സ ആവശ്യമില്ലെന്നും യു.പി സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. കൊവിഡ് മുക്തനായതിനാൽ ജയിലിലെ ചികിത്സ മതിയെന്നും ആയിരക്കണക്കിന് കൊവിഡ് രോഗികൾക്ക് ആശുപത്രിയിൽ പ്രവേശനം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ 42കാരനായി കിടക്ക മാറ്റിവയ്ക്കുന്നത് നീതികേടാണെന്നും യു.പി സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
യു.പി സർക്കാർ സമർപ്പിച്ച ആരോഗ്യ റിപ്പോർട്ടിലെ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളും ജയിലിൽവച്ചുണ്ടായ മുറിവിന്റെ കാര്യവും കണക്കിലെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാവരുടെയും ജീവന് വിലയുണ്ടെന്നും ജയിലിൽ മതിയായ ചികിത്സ ലഭിക്കുമെന്ന് ഉറപ്പില്ലെന്നും ബെഞ്ച് വിലയിരുത്തി. കാപ്പൻ ചെറിയ വരുമാനത്തിലാണ് ഓൺലൈൻ മാദ്ധ്യമത്തിൽ ജോലി ചെയ്തിരുന്നതെന്നും മറ്റ് സാമ്പത്തിക സ്രോതസുകളുണ്ടെന്ന വാദം തെറ്റാണെന്നും പത്രപ്രവർത്തക യൂണിയന്റെ അഭിഭാഷകൻ വിൽസ് മാത്യു വാദിച്ചു. അടിസ്ഥാനരഹിത ആരോപണങ്ങളുടെ പേരിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതി പരിഗണിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |