ചെറുപുഴ: ഉത്തരേന്ത്യയിൽ സംഹാര താണ്ഡവമാടുന്ന കൊവിഡ് ഇടവരമ്പയിലെ കർഷകനായ തയ്യിൽ ജോൺ ജോസഫിന്റെ കുടുംബത്തിന് ഏൽപ്പിച്ചത് ഇരട്ടപ്രഹരം. ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ ശാസ്ത്രജ്ഞനായ ഡോ. റിനോജ് ജെ. തയ്യിൽ കഴിഞ്ഞ ഏപ്രിൽ 22ന് കൊവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ ഇദ്ദേഹത്തെ ശുശ്രൂഷിക്കാനായി ഡൽഹിയിലെത്തിയ സഹോദരൻ റിജോയും രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഇടവരമ്പിലെ കർഷക കുടുംബത്തിൽ നിന്ന് ഉന്നത പദവികളിലെത്തിയ സഹോദരങ്ങളുടെ വേർപാട് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും സഹപാഠികൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഏപ്രിൽ 22നാണ് ഡോ. റിനോജ് ജെ. തയ്യിൽ (53) ഋഷികേശ് എയിംസിൽ വച്ച് ചികിത്സയിലിരിക്കെ മരിച്ചത്. പത്തുദിവസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ചാമോലി പ്രകൃതിദുരന്തത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ശാസ്ത്രജ്ഞന്മാരുടെ സംഘത്തെ നയിച്ചിരുന്നത് ഡോ. റിനോജായിരുന്നു. ജോലി സംബന്ധമായ കാര്യത്തിന് ഋഷികേശിൽ പോയപ്പോഴാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. സാഹസികവിനോദങ്ങളിൽ ഏറെ താൽപര്യം പുലർത്തുന്നയാളും മികച്ച ആരോഗ്യവുമുള്ള റിനോജ് ഹിമാലയത്തിലെ ഉയർന്ന സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചതറിഞ്ഞാണ് സഹോദരൻ റിജോ ഡൽഹിയിൽ നിന്നും ഋഷികേശിൽ എത്തിയത്. ഇവിടെ വച്ച് ഇദ്ദേഹത്തിനും രോഗം ബാധിച്ചു. എട്ട് ദിവസമായി ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞാണ് റിജോ മരണത്തിന് കീഴടങ്ങിയത്.
ഇടവരമ്പിലെ കർഷക കുടുംബത്തിൽ ജനിച്ച സഹോദരങ്ങൾ കഠിന പ്രയത്നത്തിലൂടെയാണ് നേട്ടങ്ങൾ കൈവരിച്ചത്. റിജോ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് വാഴക്കുണ്ടം ഗവ. എൽ.പി സ്കൂളിലാണ്. കോഴിച്ചാൽ ഗവ. ഹൈസ്കൂളിൽ ഏഴ് വരെയും പാലാവയൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ പത്തു വരെയും പഠിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളേജിൽ നിന്ന് ബിരുദവും നേടി. ബംഗളൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം ഡൽഹി സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ ജോലി ചെയ്തു. പിന്നീട് ടാറ്റാ കൺസൾട്ടൻസി സർവീസിലേയ്ക്ക് മാറുകയായിരുന്നു. ഒന്നു കാണുവാൻ പോലും കഴിഞ്ഞില്ലല്ലോയെന്ന തീരാദുഃഖത്തിലാണ് ഇദ്ദേഹത്തിന്റെ സഹപാഠികളും നാട്ടുകാരും. ഡൽഹിയിൽ സംസ്കാരം കഴിഞ്ഞെങ്കിലും രണ്ടു പേരുടെയും ഭൗതികാവശിഷ്ടം നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |