തിരുവനന്തപുരം: പരീക്ഷ കഴിയുമ്പോഴുള്ള പതിവ് ആഘോഷങ്ങളും ആരവങ്ങളും ഇന്നലെ സ്കൂൾ മുറ്റങ്ങളിൽ മുഴങ്ങിയില്ല. യാത്രപറച്ചിലുകൾ നോട്ടത്തിലും വാക്കിലും ഒതുങ്ങി. വർഷങ്ങളോളം ഒന്നിച്ച് പഠിച്ച, ഇണക്കങ്ങളിലും പിണക്കങ്ങളിലും പങ്കാളികളായ സുഹൃത്തുക്കളോട് യാത്ര പറഞ്ഞുതീരാതെയാണ് സംസ്ഥാനത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ ഇന്നലെ വിടപറഞ്ഞത്.
യൂണിഫോമിൽ സുഹൃത്തുക്കളുടെ പേരുകളെഴുതിയും ചായങ്ങൾ വാരിയെറിഞ്ഞും ചോദ്യപേപ്പർ കീറി കാറ്റത്ത് പറത്തിയുമൊക്കെ യാത്രപറയാറുള്ള കുട്ടികളെ കണ്ട് ശീലിച്ച സ്കൂൾ മുറ്റങ്ങൾക്കും അപരിചിതമായിരുന്നു ഇന്നലത്തെ യാത്രപറച്ചിൽ. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷയ്ക്ക് ശേഷം സംസാരിക്കാനോ ഒന്നിച്ച് സമയം ചെലവിടാനോ കുട്ടികൾക്ക് അനുവാദമുണ്ടായിരുന്നില്ല. വർഷങ്ങളായി പഠിച്ച സ്‌കൂളിനോടും ചങ്കായി കൂടെ നടന്ന ചങ്ങാതിമാരോടും നിറഞ്ഞ കണ്ണുകൾകൊണ്ട് യാത്ര പറയുകയായിരുന്നു. പി.പി.ഇ കിറ്റിൽ പരീക്ഷയെഴുതിയ സുഹൃത്തുക്കളെ കാണാൻപോലും സാധിച്ചില്ല. ഹാളിലെത്തി പരീക്ഷയെഴുതുക, തിരിച്ച് വീടുകളിലേക്ക് മടങ്ങുക....ഇതായിരുന്നു പരീക്ഷയ്ക്കുള്ള പ്രോട്ടോക്കോൾ. സ്‌കൂളുകളിലെത്തിയാൽ തെർമൽ സ്‌ക്രീനിംഗിന് വിധേയരായി, കൈകൾ അണുവിമുക്തമാക്കി നേരെ പരീക്ഷാഹാളിലേക്ക് കയറുന്നതിനിടെ സൗഹൃദസംഭാഷണങ്ങൾക്കും അവസരം ലഭിച്ചിരുന്നില്ല. പത്താം ക്ലാസിൽ വളരെ കുറച്ചുദിവസങ്ങളേ ക്ലാസ് മുറികളിൽ ഒന്നിച്ചിരുന്ന് പഠിക്കാനുമായുള്ളൂ. ഡിജിറ്റലായായിരുന്നു ബാക്കി പഠനം. സെന്റോഫ്, ഗ്രൂപ്പ് ഫോട്ടോ തുടങ്ങിയ ഓർമകളും ഇത്തവണത്തെ പത്താംക്ലാസുകാർക്ക് നഷ്ടമായി.
പരീക്ഷയ്ക്ക് ശേഷം കുട്ടികളെ തിരികെ കൊണ്ടുപോകാൻ എത്തണമെന്ന് രക്ഷിതാക്കളോട് പല സ്കൂളുകളും നിർദ്ദേശിച്ചിരുന്നു. കൊവിഡ് രോഗികളായ കുട്ടികളെയാണ് ആദ്യം പുറത്തിറക്കിയത്. പിന്നാലെ ഓരോ ഹാളിലെ കുട്ടികളെയായി സ്കൂളിന് പുറത്തെത്തിച്ചു. കൂട്ടംകൂടാൻ അനുവദിച്ചുമില്ല. പി.ടി.എ, ആരോഗ്യപ്രവർത്തകർ, പൊലീസ് എന്നിവരും ക്രമീകരണങ്ങളൊരുക്കാൻ അദ്ധ്യാപകരെ സഹായിച്ചു.
ആനന്ദം പകർന്ന് അവസാന പരീക്ഷയും
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനമായ ഇന്നലെയും സന്തോഷത്തോടെയാണ് വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ നിന്നുമിറങ്ങിയത്. ഒന്നാം ഭാഷ പാർട്ട് രണ്ടിന്റെ പരീക്ഷയ്ക്ക് പ്രതീക്ഷിച്ച പോലെ തന്നെ ലളിതമായ ചോദ്യങ്ങളായിരുന്നു.
മോഡൽ പരീക്ഷയുടെ ചോദ്യരീതിയാണ് ആവർത്തിച്ചത്. 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഒരു മാർക്കിന്റെ ആറ് ചോദ്യങ്ങളും രണ്ട് മാർക്കിന്റെ അഞ്ച്, നാല് മാർക്കിന്റെ പത്ത്, ആറ് മാർക്കിന്റെ നാല് ചോദ്യങ്ങൾ വീതമാണ് ഉണ്ടായിരുന്നത്. 25ൽ അഞ്ച് വീതം ചോദ്യങ്ങൾ പ്ലാവിലക്കഞ്ഞി, ഓരോ വിളിയും കാത്ത് എന്നീ പാഠഭാഗങ്ങളിൽ നിന്നു വന്നു. ഈ രണ്ട് പാഠങ്ങളിൽ നിന്നുമാത്രം നല്ല മാർക്ക് നേടാനാകും.
കാലിക പ്രസക്തിയുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. 25ാമത്തെ ചോദ്യം 'മാദ്ധ്യമങ്ങളും സമൂഹവും' എന്ന വിഷയത്തിൽ എഡിറ്റോറിയൽ തയ്യാറാക്കാനായിരുന്നു. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം എക്കാലത്തും പ്രസക്തിയുള്ള സന്ദേശമാണ്', ഈ നിരീക്ഷണം വിലയിരുത്തി കുറിപ്പ് തയ്യാറാക്കാനും ചോദ്യം വന്നു. ആറ് മാർക്കിന്റെ ചോദ്യങ്ങളായിരുന്നു ഇവ രണ്ടും.
''
കഥാപാത്ര നിരൂപണം, ഉപന്യാസം, പ്രഭാഷണം, കുറിപ്പ് തയ്യാറാക്കൽ, പിരിച്ചെഴുതൽ തുടങ്ങി സ്ഥിരം പാറ്റേൺ ചോദ്യങ്ങളായിരുന്നു. ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങളൊന്നും വന്നില്ല. എല്ലാ നിലവാരത്തിലുമുള്ള വിദ്യാർത്ഥികൾക്കും നല്ല മാർക്ക് നേടാനാകും.
- സലിം.എ
മലയാളം അദ്ധ്യാപകൻ, ഗവ.ജി.എച്ച്.എസ്.എസ്, നെടുമങ്ങാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |