പാരീസ്: കൊവിഡ് കാലത്ത് വൈനിനോട് ആളുകൾക്ക് ഇഷ്‌ടം കുറഞ്ഞു. പാരീസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഓർഗനൈസേഷൻ ഒഫ് വൈൻ (vine) ആൻഡ് വൈൻ (wine) എന്ന സംഘടനയുടെ കണക്കുപ്രകാരം 2020ൽ 234 ഹെക്‌ടോലിറ്റർ വൈനാണ് ആഗോളതലത്തിലെ ഉപഭോഗം. 2019നേക്കാൾ മൂന്നു ശതമാനം കുറവാണിത്. അതേസമയം, 2002ന് ശേഷം കുറിക്കുന്ന ഏറ്റവും കുറഞ്ഞ ഉപഭോഗവുമാണ്.
കൊവിഡ് വ്യാപനം മൂലം ആഗോളതലത്തിൽ ടൂറിസം നിശ്‌ചലമാവുകയും ബാറുകളും റെസ്‌റ്റോറന്റുകളും അടഞ്ഞുകിടന്നതുമാണ് തിരിച്ചടിയായത്. മുൻനിര യൂറോപ്യൻ വൈൻ ബ്രാൻഡുകൾക്ക് അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം 25 ശതമാനം അധികനികുതി ഏർപ്പെടുത്തിയതും കൊവിഡിൽ വിതരണ ശൃംഖലയിലുണ്ടായ താളംതെറ്റലുകളും വൈൻ വില്പനയെ ബാധിച്ചിട്ടുണ്ട്. പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡൻ ഈ നികുതി വർദ്ധന റദ്ദാക്കിയത്, നടപ്പുവർഷം വൈൻ വിപണിക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്യൻ കമ്പനികൾ നടത്തിയ ചർച്ചയെ തുടർന്നാണ് നികുതി പിൻവലിക്കാൻ ബൈഡൻ തീരുമാനിച്ചത്.
6.7 ശതമാനം ഇടിവുമായി 296 കോടി ഡോളറിന്റെ വൈനാണ് കഴിഞ്ഞവർഷം ആഗോളതലത്തിൽ കയറ്റുമതി ചെയ്യപ്പെട്ടത്. ചില രാജ്യങ്ങൾ സൂപ്പർമാർക്കറ്റുകളിലൂടെ വൈൻ വിതരണത്തിന് തുടക്കമിട്ടത്, കഴിഞ്ഞവർഷാന്ത്യം വിപണിക്ക് അല്പം ആശ്വാസം നൽകി. ഈ നടപടി ഇല്ലായിരുന്നെങ്കിൽ, ഉപഭോഗത്തകർച്ച ഇതിലും കൂടുമായിരുന്നുവെന്ന് ഓർഗനൈസേഷൻ വിലയിരുത്തുന്നു. ഷാംപെയ്ൻ വൈനുകളുടെ വില്പന കഴിഞ്ഞവർഷം 12 ശതമാനം ഇടിഞ്ഞു. മറ്റ് പ്രമുഖ വിഭാഗങ്ങളെ പിന്നിലാക്കി, ബോക്‌സ്ഡ് വൈനുകൾ വില്പനയിൽ മുന്നിലെത്തി. അതേസമയം, ആഗോള വൈൻ വില്പന അളവിൽ നാലു ശതമാനവും മൂല്യത്തിൽ രണ്ടു ശതമാനവും മാത്രമാണ് ബോക്‌സ്ഡ് വൈനുകളുടെ പങ്ക്.
ഇന്റർനാഷണൽ ട്രേഡ് അഡ്മിനിസ്‌ട്രേഷന്റെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുമധികം വൈൻ ഉത്പാദിപ്പിക്കുന്നത് ഇറ്റലിയാണ്; വിഹിതം 15.92 ശതമാനം. 13.75 ശതമാനവുമായി ഫ്രാൻസാണ് രണ്ടാമത്. അമേരിക്ക (12.41 ശതമാനം), സ്‌പെയിൻ (12.02 ശതമാനം), ഓസ്‌ട്രേലിയ (5.13 ശതമാനം) എന്നിവയാണ് യഥാക്രമം ആദ്യ അഞ്ചിലുള്ള മറ്റ് രാജ്യങ്ങൾ. ഉപഭോഗത്തിൽ ഒന്നാംസ്ഥാനത്ത് വത്തിക്കാനാണ്; പ്രതിശീർഷ ഉപഭോഗം ഏകദേശം 54 ലിറ്ററാണ്.
63%
ലോകത്ത് നിർമ്മിക്കുന്ന വൈനുകളിൽ 63 ശതമാനവും കയറ്റുമതി ചെയ്യപ്പെടുകയാണ്.
4
ലോകത്ത് വൈൻ ഉത്പാദനത്തിൽ മുന്നിലുള്ള ആദ്യ നാല് രാജ്യങ്ങളുടെ ഉത്പാദനം കണക്കിലെടുത്താൽ, ഒളിമ്പിക്‌സിലെ നീന്തൽക്കുളം നിറയ്ക്കാനുള്ളത്ര വൈനുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |