രോഗികൾ 3,940
രോഗമുക്തി 1,572
ചികിത്സയിൽ 23,000
നിരീക്ഷണത്തിൽ 64,569
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3 ശതമാനം
സ്വകാര്യ ഏജൻസികളിൽ നിന്ന് ഓക്‌സിജൻ സിലിണ്ടർ ശേഖരിക്കുന്നു
തിരുവനന്തപുരം : കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്നതിനിടെ തലസ്ഥാനത്ത് രോഗികൾ തുടർച്ചയായ രണ്ടാം ദിവസവും മൂവായിരം കടന്നു. ഇന്നലെ 3,940 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രതിദിന രോഗികൾ ഏറ്റവും ഉയർന്ന നിരക്കിലെത്തി.24.3 ശതമാനമെന്ന റെക്കാഡിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് സമാനമാണ് ജില്ലയിലെയും സ്ഥിതി. 23,000പേരാണ് ചികിത്സയിലുള്ളത്. അതേസമയം 1,572 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,439 പേർ സമ്പർക്കരോഗികളാണ്. 12 പേർ ആരോഗ്യ പ്രവർത്തകരും.നിരീക്ഷണത്തിലുള്ളവർ 64,569 ആയി ഉയർന്നു.സ്ഥിതി സങ്കീർണമായതോടെ നടപടികൾ കൂടുതൽ കർശനമാക്കാനും ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.ജില്ലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിന് നടപടിയായി.സ്വകാര്യ സംരംഭകരിൽനിന്നും വ്യവസായ കേന്ദ്രങ്ങളിൽനിന്നും ഓക്സിജൻ സിലിണ്ടറുകൾ ജില്ലാ ഭരണകൂടം സംഭരിക്കാൻ തുടങ്ങി.ആദ്യ ഘട്ടമായി 225 സിലിണ്ടറുകൾ ശേഖരിച്ചു.അതോടൊപ്പം രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി റൂം ഐസോലേഷൻ കർശനമാക്കുന്നതിനായി പ്രത്യേക നിരീക്ഷണസംവിധാനവും ഏർപ്പെടുത്തി.
ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ നിർബന്ധമായും റൂം ഐസോലേഷനിലേക്ക് മാറണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ബന്ധപ്പെട്ടർ ആശാവർക്കർമാരെ വിവരം അറിയിക്കുകയും സ്വമേധയോ നിർബന്ധമായും കൊവിഡ് ടെസ്റ്റിന് വിധേയരാകുകയും പരിശോധനാഫലം ലഭിക്കുംവരെ റൂം ഐസോലേഷനിൽ തുടരുകയും വേണം. പോസിറ്റീവ് ആയാൽ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലേക്ക് ഫോൺ വഴി അറിയിക്കണം.ആശാപ്രവർത്തകരെയോ വാർഡ് അംഗത്തെയോ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
വിളിക്കാം, അറിയാം
ദിശ 1056 / 0471 2552056,
1077, 9188610100,
0471 2779000
കണ്ടെയ്ൻമെന്റ് സോണുകൾ
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിൽ ജഗതി ഡിവിഷൻ, കരകുളം പഞ്ചായത്തിൽ രണ്ട്, ഒമ്പത്, ഇലകമൺ പഞ്ചായത്തിൽ ഒന്ന്, മടവൂർ പഞ്ചായത്തിൽ ഏഴ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |