ന്യൂയോർക്ക്: മാനവരാശിയുടെ ഏറ്റവും വലിയ ബഹിരാകാശ നേട്ടത്തിലെ നായകനാണെങ്കിലും മൈക്കൽ കോളിൻസ് ലോകം 'വിസ്മരിച്ച പ്രതിഭ'യായിരുന്നു. 1969 ജൂലായ് 20ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയ നാസയുടെ അപ്പോളോ 11 ദൗത്യത്തിന്റെ മാതൃ പേടകമായ (കമാൻഡ് മൊഡ്യൂൾ) കൊളംബിയയുടെ ക്യാപ്റ്റനായിരുന്നു കോളിൻസ്. പക്ഷേ, ലോകം ആഘോഷിച്ചത് ചന്ദ്രനിൽ ആദ്യം കാൽകുത്തിയ നീൽ ആംസ്‌ട്രോങ്ങിനെയും, പിന്നാലെ ഇറങ്ങിയ എഡ്വിൻ ആൽഡ്രിനെയും ആണ്.ആംസ്ട്രോങ്ങും ആൽഡ്രിനും കയറിയ ഈഗിൾ എന്ന ലൂണാർ മൊഡ്യൂൾ കോളിൻസ് നിയന്ത്രിച്ച കമാൻഡ് മൊഡ്യൂളിൽ നിന്ന് വേർപെട്ടാണ് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത്. ആൽഡ്രിനായിരുന്നു ഈഗിൾ പൈലറ്റ്. ആംസ്ട്രോങ്ങ് മിഷൻ കമാൻഡറും. ഇവർ ചന്ദ്രനിൽ ചെലവിട്ട 22 മണിക്കൂർ കമാൻഡ് മൊഡ്യൂളിൽ ചന്ദ്രനെ ഭ്രമണം ചെയ്യുകയായിരുന്നു കൊളിൻസ്. ആംസ്ട്രോംഗും ആൽഡ്രിനും നാസയുടെ ഗ്രൗണ്ട് കൺട്രോളുമായി ബന്ധപ്പെട്ടിരുന്നത് കോളിൻസ് മുഖേനയായിരുന്നു. ലൂണാർ മൊഡ്യൂളിന് അപകടം പറ്റിയാൽ രക്ഷകനാകേണ്ടത് അദ്ദേഹമായിരുന്നു. അതുപോലെ ചന്ദ്രനിലെ ദൗത്യം പൂർത്തിയാക്കി ആംസ്ട്രോങ്ങും ആൽഡ്രിനും ഈഗിളിൽ പറന്നുയർന്ന് തിരികെ കമാൻഡ് മൊഡ്യൂളിൽ സന്ധിക്കണം. ആ ഡോക്കിംഗ് പ്രക്രിയ അതീവ സമർത്ഥമായാണ് കോളിൻസ് നിറവേറ്റിയത്. തുടർന്ന് ഇരുവരെയും കമാൻഡ് മൊഡ്യൂളിൽ കയറ്റി ഈഗിളിനെ വേർപെടുത്തി ഉപേക്ഷിച്ച ശേഷം സുരക്ഷിതമായി ഭൂമിയിൽ എത്തണം. അത്ര വലിയ ഉത്തരവാദിത്വമായിരുന്നു കോളിൻസിന്റേത്. ചാന്ദ്രോപരിതലത്തിൽ ഇറങ്ങാത്തത് കൊണ്ട് മാത്രം മറ്റു രണ്ടു പേരെ പോലെയുള്ള പ്രശസ്തി കോളിൻസിന് ലഭിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ 'ചരിത്രം വിസ്മരിച്ച പ്രതിഭ"യെന്ന് വിശേഷിപ്പിച്ചത്. 22 മണിക്കൂർ ഒറ്റയ്ക്ക് ചന്ദ്രനെ വലംവച്ചതിനാൽ ചരിത്രത്തിലെ ഏറ്റവും ഏകാന്തത അനുഭവിച്ച മനുഷ്യൻ എന്ന വിശേഷണം കോളിൻസിന് ലഭിച്ചു. മണിക്കൂറുകളിൽ കോളിൻസ് ഒരു കുട്ടിയുടെ കൗതുകത്തോടെ ചന്ദ്രനെയും ഭൂമിയെയും മാറിമാറി നോക്കുകയായിരുന്നു. ചന്ദ്രനെക്കാൾ അവിസ്മരണീയം ഭൂമിയുടെ ദൃശ്യമാണെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. നേട്ടങ്ങളിൽ സംതൃപ്തനായിരുന്നു. ഏറ്റവും മികച്ച ദൗത്യം എന്റേതാണെന്ന വാദം എനിക്കില്ല. ഏൽപ്പിച്ച ദൗത്യം നന്നായി ചെയ്യാനായി എന്നു വിശ്വസിക്കുന്നു.കമാൻഡിംഗ് പൈലറ്റ് ആവാൻ തന്നെയായിരുന്നു ആഗ്രഹമെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു. തന്റെ ആദ്യ ബഹിരാകാശ ദൗത്യമായ ജെമിനി 10ൽ ബഹിരാകാശത്ത് നടന്ന നാലാമത്തെ മനുഷ്യനായി അദ്ദേഹം. കോളിൻസിന്റെ നിര്യാണത്തോടെ ചാന്ദ്ര ദൗത്യത്തിലൂടെ ചരിത്രത്തിലിടം നേടിയ മൂവർ സംഘത്തിൽ ഇനി ബാക്കിയുള്ളത് എഡ്വിൻ ആൽഡ്രിൻ മാത്രം.
മൈക്കൽ കോളിൻസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |