കൊച്ചി: മുളന്തുരുത്തിക്ക് സമീപം ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ബാബുക്കുട്ടൻ ഉടൻ പിടിയിലാകുമെന്ന് സൂചന. പ്രതി കേരളം കടക്കാനുളള സാദ്ധ്യത കുറവാണ്. രണ്ട് ഡി വൈ എസ് പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്. അതേസമയം, ബാബുക്കുട്ടൻ പൊലീസ് കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.
കഴിഞ്ഞദിവസമാണ് ഓടി കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളന്തുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവർച്ചയ്‌ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
പ്രതി ആദ്യം വളയും മാലയും ഊരി നൽകാൻ അവശ്യപ്പെട്ടെന്ന് പരിക്ക് പറ്റിയ യുവതി നൽകിയ മൊഴിയിൽ പറയുന്നു. മാല പൊട്ടിച്ചെടുത്തെന്നും മൊബൈൽ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭർത്താവ് വിശദമാക്കി. ചെങ്ങന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർ പുനലൂർ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്.
പ്രതിയായ ബാബുക്കുട്ടൻ പല കേസുകളിലും പ്രതിയായിരുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുളള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |