മല്ലപ്പള്ളി:കുന്നന്താനം കിൻഫ്രാ പാർക്കിലെ ഓസോൺ ഗ്യാസ് ഒാക്സിജൻ പ്ളാന്റിലെ ക്രയോജനിക് ടാങ്കിൽ ഇന്ധനം തീർന്നിട്ട് 15 ദിവസം. ഇതുമൂലം പ്ളാന്റ് അടച്ചിട്ടിരിക്കുകയാണ്. 12 വർഷം മുമ്പ് ആരംഭിച്ച പ്ളാന്റാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ആശുപത്രികളിലും ഓക്‌സിജൻ സിലണ്ടറുകൾ ആവശ്യമായ മറ്റ് സ്ഥാപനങ്ങളിലും സിലണ്ടറുകളിലും, ക്രയോജനിക് ടാങ്കുകളിലും ഓക്‌സിജൻ നിറച്ചുനൽകുന്നത് ഇവിടെ നിന്നായിരുന്നു. ദിനംപ്രതി ആയിരത്തോളം സിലണ്ടറുകൾ നിറയ് ക്കുവാനും ആവശ്യക്കാർക്ക് എത്തിക്കുവാനും കഴിയും. ആകെയുള്ള സംഭരണ ശേഷി 20000 ലിറ്ററാണ്. പാലക്കാട് കഞ്ചിക്കോട് ഇനോക്‌സ്, സതേൺ എയർ, ചവറ കെ.എം.എം.എൽ എന്നീ സ്ഥാപനങ്ങളാണ് ഇവിടേക്ക് മെഡിക്കൽ ഓക്‌സിജൻ എത്തിച്ചിരുന്നത്. സംഭരണശേഷിയുടെ ചെറിയ ശതമാനമെങ്കിലും എത്തിക്കാനായാൽ ഏറ്റവും ഫലപ്രദമായി അവ ആവശ്യക്കാർക്ക് എത്തിക്കാനാകും. മെനസ് 183 ഡിഗ്രിയിൽ കൈകാര്യം ചെയ്യുന്ന ക്രയോജനിക് സംവിധാനം 15 ദിവസമായി നിശ്ചലമായതിനാൽ ഇനി പുനരാരംഭിക്കണമെങ്കിൽ സംഭരണശേഷിയുടെ ഒന്നര ഇരട്ടി ഓക്‌സിജൻ വേണം. ഇവിടെ എത്തിക്കുന്ന ദ്രവ ഓക്‌സിജൻ വാതക രൂപത്തിലാക്കി സിലിണ്ടറുകളിൽ നിറച്ചാണ് ആശുപത്രി ഐ.സി.യു യൂണിറ്റുകളിലും, ആംബുലൻസുകളിലും മറ്റും ഉപയോഗിക്കുന്നത് .കേരളത്തിലെ മറ്റ് എയർ സെപ്പറേഷൻ പ്ലാന്റുകളിൽ മണിക്കൂറിൽ പരമാവധി 15 സിലിണ്ടർ വരെ നിറയ്ക്കുമ്പോൾ ഇവിടെ ലിക്വിഡ് ഓക്‌സിജൻ സ്റ്റോറേജിൽ നിന്ന് 40 സിലിണ്ടർ വരെ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ (എൽ.എം.ഒ.) നിറയ്ക്കാൻ കഴിയും. സാധാരണ ഒരു രോഗിക്ക് ഒരു മിനിറ്റിൽ 5 ലിറ്റർ ഓക്‌സിജൻ ആവശ്യമാണെങ്കിൽ കൊവിഡ് ബാധിച്ച ഒരാൾക്ക് മിനിറ്റിൽ 15 - 25 ലിറ്റർ ആണ് വേണ്ടിവരുന്നത്.
പ്ലാന്റ് പ്രവർത്തിപ്പി ക്കാൻ കഴിഞ്ഞാൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് തങ്ങളാൽ കഴിയുന്ന ഓക്‌സിജൻ സർക്കാർ മേഖലയിലേക്ക് സൗജന്യമായി നൽകാൻ സന്നദ്ധരാണെന്ന് കമ്പനി പ്രതിനിധികൾ അധികൃതരെ അറിയിച്ചു.
---------
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് ഒാക്സിജൻ വിതരണം ചെയ്തിരുന്ന സ്ഥാപനം
പ്രവർത്തനം നിലച്ചിട്ട് 15 ദിവസം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |