തിരുവനന്തപുരം : കൊവിഡ് പരിശോധനാ നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കി കുറച്ച സംസ്ഥാന സർക്കാരിൻെറ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടുമായി സ്വകാര്യ ലാബുകൾ. 500രൂപ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി ലാബുടമകൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു . അതിനിടെ, നിരക്ക് 500രൂപയായി കുറച്ച് ഇന്നലെ ഉച്ചയോടെ സർക്കാർ ഉത്തരവിറക്കി.
ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് നിരക്ക് കുറച്ചതായുള്ള അറിയിപ്പ് വ്യാഴാഴ്ച രാത്രി പുറത്തു വന്നതിന് പിന്നാലെ, ഇന്നലെ രാവിലെ മുതൽ ലാബുകളിലെത്തിയവർ 500 രൂപയ്ക്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ,ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നും 1700 രൂപ വേണമെന്നായിരുന്നു ലാബുകാരുടെ നിലപാട്. 500 രൂപയ്ക്ക് പരിശോധന നടത്താനാകില്ലെന്നും, അങ്ങനെയെങ്കിൽ പരിശോധന നിറുത്തിവയ്ക്കുമെന്നുമാണ് ലാബുകാരുടെ നിലപാട്.
രാജ്യത്ത് ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത് കേരളത്തിലെ സ്വകാര്യ ലാബുകളാണെന്ന വിമർശനം ഉയർന്നിരുന്നു. തലസ്ഥാനത്ത് ഐ.എം.എയുടെ നേതൃത്വത്തിൽ 700രൂപയ്ക്ക് പരിശോധനയും ആരംഭിച്ചിരുന്നു. പിന്നാലെയാണ് നിരക്ക് കുറച്ച് സർക്കാർ ഉത്തരവായത്. ഐ.സി.എം.ആർ അംഗീകരിച്ച പരിശോധനാ കിറ്റുകൾക്ക് വില കുറഞ്ഞതിനാലാണ് പരിശോധനാ നിരക്ക് കുറച്ചതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് തുടങ്ങിയവ ഉൾപ്പെടെയാണ് പുതിയ നിരക്ക്. അപ്പോഴും രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് - 400 രൂപ..കൊവിഡിന്റെ തുടക്കത്തിൽ ആർ.ടി.പി.സി.ആർ നിരക്ക് 2750 രൂപയായിരുന്നു. പിന്നീട് 1700 ആക്കി. പിന്നാലെ 1500 ആക്കിയെങ്കിലും ലാബുകൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും 1700 ആയി നിരക്ക് ഉയർത്തിയത്.
'500 രൂപയ്ക്ക് പരിശോധിക്കാനാകില്ല. നിരക്ക് കൂട്ടിയാലേ മുന്നോട്ടു പോകാനാകൂ".
- ബെർലിൻ സിറിയക്, ആർ.ടി.പി.സി.ആർ ലാബ് കൺസോർഷ്യം
'സർക്കാർ ഉത്തരവ് നടപ്പാക്കാനുള്ളതാണ്. പുതുക്കിയ നിരക്കിൽ പരിശോധന നടത്താൻ ലാബുകൾ തയ്യാറാകണം. അല്ലെങ്കിൽ തുടർനടപടി സ്വീകരിക്കും".
- മുഖ്യമന്ത്രി പിണറായി വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |