അഹമ്മദാബാദ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ തകർപ്പൻ ജയം നേടി കിംഗ്സ് ഇലവൻ പഞ്ചാബ് വീണ്ടും വിജയ വഴിയിൽ. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ലക്ഷ്യംവച്ച് കളിക്കിറങ്ങിയ വിരാട് കൊഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് 34 റൺസിന് പഞ്ചാബ് കീഴടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന മികച്ച ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ ബാംഗ്ലൂരിന്റെ വെല്ലുവിളി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 145ൽ അവസാനിക്കുകയായിരുന്നു.
ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്ടൻ വിരാട് കൊഹ്ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മറുവശത്ത് പഞ്ചാബ് ക്യാപ്ടൻ കെ.എൽ രാഹുൽ പുറത്താകാതെ 57 പന്തിൽ 7 ഫോറും 5 സിക്സും ഉൾപ്പെടെ 91 റൺസ് നേടി ടീമിനെ മികച്ച ടോട്ടലിൽ എത്തിച്ച് കൊഹ്ലിയുടെ പ്രതീക്ഷ തകർത്തു. 24 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പെടെ 46 റൺസ് നേടിയ ക്രിസ് ഗെയ്ലും പഞ്ചാബ് ഇന്നിംഗ്സിന് നിർണായക സംഭാവന നൽകി.
17 പന്തിൽ 1 ഫോറും 2 സിക്സും ഉൾപ്പെടെ 25 റൺസ് നേടി പുറത്താകാതെ നിന്ന ഹർപ്രീത് ബ്രാറും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. കെയ്ൽ ജാമിസൺ ബാംഗ്ലൂരിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പ്രഭ്സിമ്രാൻ സിംഗ് (7) വലിയ ചെറുത്തു നിൽപ്പില്ലാതെ ജാമിസണ് വിക്കറ്റ് നൽകി മടങ്ങി. തുടർന്ന് 19/1 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ക്രിസ് ഗെയ്ലും രാഹുലും വെടിക്കെട്ട് ബാറ്റിംഗുമായി പഞ്ചാബ് സ്കോർ ഉയർത്തുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്തു.
മികച്ച ടോട്ടൽ പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിനെ പഞ്ചാബി സ്പിന്നർമാരായ ബ്രാറും രവി ബിഷ്ണോയും കറക്കി വീഴ്ത്തുകയായിരുന്നു.
ആൾ റൗണ്ട് പ്രകടനവുമായി മിന്നിയ ബ്രാർ 4 ഓവറിൽ 19 റൺസ് മാത്രം നൽകി 3 വിക്കറ്റാണ് വീഴ്ത്തിയത്. കൊഹ്ലി (35), എ ബി ഡിവില്ലിയേഴ്സ് (3), ഗ്ലെൻ മാക്സ്വെൽ (0) എന്നീ വമ്പൻമാരെയാണ് ബ്രാർ തിരിച്ചയച്ചത്. ബിഷ്ണോയി 4 ഓവറിൽ 17 റൺസ് മാത്രം നൽകിയാണ് 2 വിക്കറ്റ് വീഴ്ത്തിയത്. കൊഹ്ലിക്കും രജത് പട്ടീദാറിനും (31) മാത്രമാണ് ബാംഗ്ലൂർ ബാറ്റ്സ്മാൻമാരിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞത്.
ഐ.പി.എല്ലിൽ ഇന്ന്
മുംബയ് -ചെന്നൈ
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |