മാഞ്ചസ്റ്റർ: യൂറോപ്പ ലീഗ് ഫുട്ബാൾ ഒന്നാം പാദ സെമിയിൽ എ.എസ് റോമയ്ക്കെതിരെ അതിഗംഭീര ജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ 6-2നാണ് യുണൈറ്റഡ് റോമയെ തകർത്തത്. ജയത്തോടെ അടുത്തയാഴ്ച റോമയുടെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തിന് മുൻപ് വലിയ മേൽക്കൈ നേടാനും യുണൈറ്റഡിനായി. ആദ്യ പകുതിയിൽ 1-2ന് പിന്നിൽ നിന്ന ശേഷമായിരുന്നു രണ്ടാം പകുതിയിൽ യുണൈറ്റഡിന്റെ തകർപ്പൻ തിരിച്ചു വരവ്. യുണൈറ്റഡിനായി എഡിസൺ കവാനി, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ രണ്ട് ഗോൾ വീതം നേടി. പോൾ പോഗ്ബ, മേസൺ ഗ്രീൻവുഡ് എന്നിവർ ഓരോ ഗോൾ വീതവും നേടി. ലോറൻസോ പെല്ലഗ്രിനി, എഡിസൺ സെക്കോ എന്നിവരാണ് റോമയ്ക്കായി ലക്ഷ്യം കണ്ടത്.
റോമയ്ക്ക് പരിക്കും
പണിയായി
ആദ്യ പകുതിയിൽ മൂന്ന് പ്രധാന താരങ്ങളെ പരിക്ക് മൂലം നഷ്ടമായതും റോമയ്ക്ക് വലിയ തിരിച്ചടിയായി. ഗോൾ കീപ്പർ പോൾ ലോപ്പസ്, മിഡ്ഫീൽഡർ ജോർദാൻ വെറേട്ടൗട്ട്, ലെഫ്റ്റ്വിംഗ് ബാക്ക് ലിയാനർഡോ സ്പിനാസ്സോള എന്നീ റോമൻ താരങ്ങളാണ് ഒന്നാം പകുതിയിൽ പരിക്കേറ്റ മടങ്ങിയത്.
ഇടിച്ചുകുത്തി
യുണൈറ്രഡ്
ഒമ്പതാം മിനിട്ടിൽത്തന്നെ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ പതിനഞ്ചാം മിനിട്ടിൽ പെനാൽറ്റിയിലൂടെ റോമ സമനില പിടിച്ചു.
കാർസ്ഡോർപ്പിനെ പോഗ്ബ ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി റോമയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത പെല്ലെഗ്രിനി പിഴവില്ലാതെ പന്ത് വലയിലാക്കി. മുപ്പത്തിനാലാം മിനിട്ടിൽ സെക്കോ റോമയെ മുന്നിലെത്തിച്ചു.എന്നാൽ രണ്ടാം പകുതിയിൽ യുണൈറ്റഡ് കളിയുടെ ഗിയർ മാറ്റി. 48-ാം മിനിട്ടിൽ യുണൈറ്റഡിന് സമനില സമ്മാനിച്ച കവാനി 64-ാം മിനിട്ടിൽ ലീഡും നേടിക്കൊടുത്തു. 71-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ബ്രൂണോ തന്റെ രണ്ടാമത്തേും യുണൈറ്റഡിന്റെ നാലാമത്തേയും ഗോൾ സ്കോർ ചെയ്തു. 75-ാം മിനിട്ടിൽ പോൾ പോഗ്ബയും 86-ാം മിനിട്ടിൽ മേസൺ ഗ്രീൻവുഡും ലക്ഷ്യം കണ്ടതോടെ തകർപ്പൻ വിജയം സോൾഷേറിന്റെ കുട്ടികൾ കൈപ്പിടിയിലാക്കുകയായിരുന്നു.
റെക്കാഡ് തിളക്കം
1964ലെ റയൽ മാഡ്രിഡിന് ശേഷം ഒരു കോണ്ടിനെന്റൽ സെമിഫൈനലിൽ ആറ് ഗോൾ നേടുന്ന ആദ്യ ടീമായി യുണൈറ്റഡ്. 2007ൽ റോമയെത്തന്നെ 7-1ന് തകർത്ത ശേഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് യുണൈറ്റഡ് ഒരു മത്സരത്തിൽ ആറ് ഗോൾ നേടുന്നത്.
2005ൽ പി.എസ്.ജിയുടെ ഫിലിപ്പ് കോക്കുവിന് ശേഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ ഇരട്ട ഗോൾ നേടുന്ന പ്രായമേറിയ താരമെന്ന നേട്ടം 34 കാരനായ കവാനി സ്വന്തമാക്കി.
ആഴ്സനലിന്
തോൽവി
മറ്റൊരു സെമിയിൽ വിയ്യാറയൽ ആഴ്സനലിനെ 2-1ന് കീഴടക്കി. ട്രിഗ്യൂറസും റൗൾ ആൽബിയോളുമാണ് വിയ്യാറയലിനായി ലക്ഷ്യം കണ്ടത്. നിക്കോളാസ് പെപ്പെ രണ്ടാം പകുതിയിൽ ആഴ്സനലിനായി ഒരു ഗോൾ മടക്കി. ആഴ്സനലിന്റെ കാബല്ലോസും വിയ്യാറയലിന്റെ കാപോയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരമായാണ് ഇരു ടീമും മത്സരം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |