തിരുവനന്തപുരം: ചാനലുകൾ പുറത്തുവിട്ട എക്‌സിറ്റ് പോൾ സർവേകൾ സത്യമായാൽ നേമത്തെ കോൺഗ്രസിൽ വൻ പൊട്ടിത്തെറിയുണ്ടാകും. മുരളീധരനെ നേമത്ത് നിർത്തി അപമാനിച്ചുവെന്ന പേരിൽ സംസ്ഥാന കോൺഗ്രസിൽ തന്നെ ഇത് പുതിയ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും. ഭൂരിപക്ഷം സ്വകാര്യ സർവേകളും നേമത്ത് കോൺഗ്രസിന് മൂന്നാം സ്ഥാനമാണ് പ്രവചിക്കുന്നത്. ഇരുപത്തിയഞ്ച് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമേ മണ്ഡലത്തിൽ മുരളീധരൻ പിടിക്കുകയുളളൂവെന്നാണ് സർവേകളിൽ പറയുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പോയാൽ ഇരു ഗ്രൂപ്പ് നേതാക്കളും ചേർന്ന് മുരളീധരനെ പാലം വലിച്ചുവെന്ന രീതിയിലേക്ക് ചർച്ചകൾ മാറും. 2016ൽ ബി ജെ പിയിലേക്ക് പോയ കോൺഗ്രസ് വോട്ടുകൾ തിരിച്ചുപിടിക്കുക വഴി ശിവൻകുട്ടിയുടെ വിജയത്തിനെ സഹായിക്കുന്ന ഫാക്‌ടറായി മുരളീധരന്റെ സ്ഥാനാർത്ഥിത്വം മാറിയെന്നാണ് സർവേകൾ പറയുന്നത്. മാത്രമല്ല, മണ്ഡലത്തിലെ മുപ്പതിനായിരത്തിൽപരം വരുന്ന ന്യൂനപക്ഷ വോട്ടുകൾ സി.പി.എമ്മിലേക്ക് കേന്ദ്രീകരിച്ചുവെന്നും കോൺഗ്രസുകാർക്കിടയിൽ സംസാരമുണ്ട്.
സർവേകൾ പുറത്തുവന്നതിന് പിന്നാലെ ഒരു ദിവസം കാത്തുനിൽക്കാനുളള ക്ഷമയില്ലാതെ നേമത്തെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. മുരളീധരന്റെ തോൽവിക്ക് പിന്നിൽ കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നാണ് ഇവർ വാദിക്കുന്നത്.
ഒരു ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇത് സത്യമായാൽ ഉത്തരവാദി ആര് ,മുരളീധരനെപ്പോലെ ഒരു അതികായകനെ കൊണ്ട് വന്ന് മത്സരിപ്പിച്ചിട്ടും ഈ അവസ്ഥ ഉണ്ടായാൽ അതിന്റെ കാരണക്കാർ നേമത്തെ നയിച്ച നേതാക്കൾ ഏറ്റെടുക്കുമോ? സ്വന്തം ബൂത്തിൽ പത്ത് വീടുകളിൽ കയറി വോട്ടഭ്യർത്ഥിക്കാത്ത ഇവരോടൊക്കെ വാർഡ് കമ്മിറ്റികൾ കാലിൽ പിടിച്ചിട്ടും അനുസരിക്കാതെ മുരളീധരനെ ഉപദേശിക്കാനും ഇലക്ഷൻ ഓഫീസിൽ ഇരുന്ന് വാചകമടിക്കാനും സമയം കണ്ടെത്തുക മാത്രം ചെയ്ത ഇവരാണ് യഥാർത്ഥത്തിൽ നമ്മെ തോല്പിക്കുന്നത്.
വീട്ടിലിരുന്ന് ഫോണിലൂടെപ്പോലും 10 പേരെ വിളിക്കാതെ എന്തെങ്കിലും ആവശ്യത്തിനായി അങ്ങോട്ടു വിളിക്കുമ്പോൾ ഞാൻ വീട്ടിലുണ്ട് ഇങ്ങോട്ടു വരൂ എന്ന് പറഞ്ഞ നേതാക്കളുമാണ് ഈ ഇലക്ഷനെ നിയന്ത്രിച്ചത്. കോൺഗ്രസ് പ്രസ്ഥാനത്തെ കഴിഞ്ഞ കുറെക്കാലമായി ഒറ്റികൊടുത്തു കൊണ്ടിരിക്കുന്ന ഇവരെ പടിയടച്ച് പിണ്ഡം വച്ച് ചാണകവെള്ളം തളിച്ചാൽ മാത്രമേ നേമത്തെ പാർട്ടിക്ക് എന്നെങ്കിലും എഴുന്നേറ്റമുണ്ടാകൂ.
NB :രാഹുൽ ഗാന്ധി പൂജപ്പുര പ്രസംഗിക്കാൻ വരുന്നുണ്ടെന്നറിഞ്ഞപ്പോൾ ഒരു പ്രധാന നേതാവിന്റെ ആവശ്യം BJP യെ ആക്രമിക്കരുത് എന്നതായിരിന്നു. ഇതാണ് ഇവരുടെയൊക്കെ സംഘടനാ പ്രവർത്തനം ചാർജുകാർ സംഘടന ശക്തിപ്പെടുത്തുന്നതിനായി വിളിച്ച യോഗങ്ങളിൽപ്പോലും പങ്കെടുക്കാതെ എനിക്ക് കോൺഗ്രസ്സുമായി ബന്ധമില്ല എന്ന് പറഞ്ഞവർ മുരളീധരൻ വന്നപ്പോൾ മുന്നിൽ നിന്ന് നയിക്കാൻ ശ്രമിച്ചാൽ ഫലം ഇതു തന്നെയാകും.മൂന്നാം സ്ഥാനത്തിനായി മത്സരിച്ച തെങ്കിൽ കുറെ കൊല്ലങ്ങളായി നേമത്ത് ആളും അർത്ഥവും നല്കിയ നേതാവിനെ BJP യിലേക്ക് അയക്കേണ്ടതില്ലായിരിന്നു. ശക്തമായ കമ്മിറ്റികൾ ഉണ്ടാവണം അച്ചടക്കമുള്ള പാർട്ടി പ്രവർത്തകരും ആർജ്ജവമുള്ള നേതാക്കളും ഉണ്ടായാലെ നമുക്ക് രക്ഷപ്പെടുവാൻ കഴിയൂ.....
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |