ന്യൂഡൽഹി: ഞായറാഴ്ച നടക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കുമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം സംപ്രേക്ഷണം ചെയ്യില്ലെന്ന് ടൈംസ് നൗ ചാനൽ. കൊവിഡ് വാർത്തകൾക്ക് കൂടുതൽ ഇടം നൽകാനാണ് തീരുമാനമെന്ന് ചാനൽ അധികൃതർ അറിയിച്ചു. ജനം അഭൂതപൂർവമായ പ്രതിസന്ധി അനുഭവിക്കുന്ന കാലത്ത് മറ്റൊന്നിനും പ്രാധാന്യമുണ്ടെന്ന് കരുതുന്നില്ലെന്നും ടൈംസ് നൗ വാർത്താ കുറിപ്പിൽ പറഞ്ഞു. ദേശീയ വാർത്താ ചാനലുകളിൽ ഒരെണ്ണം ആദ്യമായാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.
തിരഞ്ഞെടുപ്പിനെ പൂർണമായും തമസ്‌കരിക്കില്ലെന്നും ഫ്ളാഷ് ന്യൂസുകളും അപ്ഡേറ്റുകളും നൽകുമെന്നും ചാനൽ വ്യക്തമാക്കി.
തങ്ങൾ പതിവായി നടത്തുന്ന പ്രത്യേക തിരഞ്ഞെടുപ്പ് കവറേജ് ഞായറാഴ്ച താത്കാലികമായി നിറുത്തിവച്ച് കൊവിഡിനെ പ്രധാന പരിഗണനയിൽ നിലനിറുത്തുകയും കൊവിഡുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകൾ, സാർവത്രികമാക്കിയ വാക്സിനേഷൻ ഡ്രൈവിന്റെ പുരോഗതി, ഹെൽപ്പ് ലൈനുകളെക്കുറിച്ചുള്ള വിവരങ്ങൾ, ആരോഗ്യ സംരക്ഷണ, മാനസികാരോഗ്യ വിദഗ്ദ്ധരുമായുള്ള ആശയവിനിമയം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാനാണ് തീരുമാനം. തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് കാഴ്ചക്കാരെ അറിയിക്കുന്നതിനും, നമ്മുടെ ജനസംഖ്യയുടെ 20 ശതമാനം പേർ പെങ്കടുത്ത ജനാധിപത്യ പ്രക്രിയയെ ബഹുമാനിക്കുന്നതിനും ഫലങ്ങൾ സംബന്ധിച്ച ഫ്ളാഷ് ന്യൂസ് അപ്‌ഡേറ്റുകൾ ഉൾപ്പെടുത്തുമെന്നും ചാനൽ പ്രസ്താവന കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |