ന്യൂഡൽഹി: ഡൽഹിയെ അൽപസമയത്തേക്കെങ്കിലും ആശങ്കയിലാക്കി ഭൂചലനം. ഇന്നലെ രാവിലെ 9.04ന് ഡൽഹിയിലും അതിർത്തി പങ്കിടുന്ന ഹരിയാന-ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മേഖലകളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപയമില്ല. മെട്രോ സർവീസുകൾ കുറച്ചു സമയം നിറുത്തിവച്ചു. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. അതേസമയം,കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ ഇറങ്ങേണ്ട ആറിൽപരം വിമാനങ്ങളെ ലക്‌നൗവിലേക്കും ജയ്‌പൂരിലേക്കും വഴിതിരിച്ചുവിട്ടു. ചില വിമാന സർവീസുകൾ വൈകി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതക്കുരുക്കും രൂക്ഷമായി.
ഉത്തരേന്ത്യയിൽ മഴക്കെടുതി
ഹരിയാന,മദ്ധ്യപ്രദേശ്,ഉത്തരാഖണ്ഡ്,ഹിമാചൽപ്രദേശ്,ജമ്മു കാശ്മീർ എന്നിവിടങ്ങളിലും കനത്ത മഴ പെയ്‌തു. ജമ്മു കാശ്മീരിലെ കത്വയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ചരക്ക് ട്രെയിൻ പാളംതെറ്റി. ജമ്മു-പത്താൻകോട്ട് പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഉത്തരാഖണ്ഡിൽ രുദ്രപ്രയാഗ്-ബദ്രിനാഥ് പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഹിമാചലിൽ മഴക്കെടുതിയിൽ മരണം 85 ആയി. 34 പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. 800 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. തെക്കൻ ത്രിപുരയിൽ നദികൾ കരകവിഞ്ഞതിനെ തുടർന്ന് 250-ലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |