ട്രോളിംഗ് നിരോധനവും പടിവാതിലിൽ
കൊല്ലം: ജില്ലയിലെ മീൻപിടിത്ത ഹാർബറുകൾക്കും ലേലഹാളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതോടെ തീരമേഖല വറുതിലേക്ക്. കൊവിഡ് നിയന്ത്രണങ്ങൾ മത്സ്യത്തൊഴിലാളികൾ പാലിക്കുന്നുണ്ടെങ്കിലും ഒരോദിവസം പിന്നിടുമ്പോഴും പട്ടിണിക്കാറ്റ് ശക്തമാവുകയാണ്.
കടൽ വിഭവങ്ങളുടെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധിയിലായ മത്സ്യമേഖലയ്ക്ക് ഇരുട്ടടിയായിരിക്കുകയാണ് നിയന്ത്രണങ്ങൾ. നിലവിലെ സാഹചര്യമനുസരിച്ച് നിയന്ത്രണങ്ങൾ ഈ മാസം അവസാനം വരെ നീളാനാണ് സാദ്ധ്യത. നിയന്ത്രണം നീണ്ടുപോയാൽ തുടർന്നുവരുന്ന മൺസൂൺകാല ട്രോളിംഗ് നിരോധനം കൂടി കണക്കാക്കുമ്പോൾ മത്സ്യമേഖല പാടെ തകരും. എല്ലാ വർഷവും ജൂൺ പകുതിയോടെയാണ് മൺസൂൺ കാല ട്രോളിംഗ് നടപ്പാക്കുന്നത്. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
എല്ലാദിവസവും നിയന്ത്രണം
ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ എല്ലാദിവസവും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്. ഉത്തരവ് വരുന്നതിന് മുമ്പ് പുറംകടലിൽ പോയിട്ടുള്ള ബോട്ടുകൾ തിരികെയെത്തി മത്സ്യങ്ങൾ വിറ്റഴിക്കാൻ നാളെയും മറ്റന്നാളും ഇളവ് നൽകിയിട്ടുണ്ട്. ഒറ്റ, ഇരട്ട അക്ക നിയന്ത്രണത്തിലൂടെ ബോട്ടുകളുടെ എണ്ണം കുറച്ച് തിരക്ക് നിയന്ത്രിച്ച് മത്സ്യബന്ധനത്തിന് അനുമതി നൽകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
കൊവിഡ് മാനദണ്ഡങ്ങൾ
1. ഹാർബറുകളിൽ ബൈക്ക്, ഓട്ടോ എന്നിവയ്ക്ക് രണ്ട് മണിക്കൂറും ഇൻസുലേറ്റഡ് വാഹനങ്ങൾക്ക് അഞ്ച് മണിക്കൂറും പാർക്കിംഗ്
2. നിശ്ചിത അകലം ക്രമീകരിച്ച് മാത്രം വില്പന കൗണ്ടറുകൾ
3. ബോട്ടുകളും വള്ളങ്ങളും കൂട്ടമായി എത്തരുത്
4. ചെറുകിട കച്ചവടക്കാർക്ക് നിയന്ത്രണം
5. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രവേശനമില്ല, ലംഘിച്ചാൽ പിഴ
6. ബോട്ടുകളും വള്ളങ്ങളും പുറപ്പെടുന്നിടത്ത് തിരികെയടുക്കണം
7. പ്രധാന കവാടത്തിലൂടെ മാത്രം പ്രവേശനം
8. നിരീക്ഷിക്കാൻ ഉദ്യോഗസ്ഥ സംഘം
"
കഴിഞ്ഞവർഷം നിയന്ത്രണം ശക്തമാക്കിയപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായം ലഭിച്ചിരുന്നു. ഇത്തവണയും പ്രത്യേക പരിഗണന നൽകണം.
മത്സ്യത്തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |