തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിനെ ശക്തമായി ചെറുക്കാൻ സുസജ്ജമായി തിരുവനന്തപുരം നഗരസഭ. ഇതിന്റെ ഭാഗമായി നഗരസഭയിലെ കൊവിഡ് കൺട്രോൾ റൂം വിപുലീകരിച്ചെന്ന് മേയർ ആര്യ രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗരത്തിൽ കൊവിഡ് രോഗികൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക കൊവിഡ് കൺട്രോൾ റൂം വിപുലീകരിച്ചത്. നാളെ മുതൽ കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെ ഉൾപ്പെടുത്തിയാണ് കൊവിഡ് കൺട്രോൾ സെൽ രൂപീകരിച്ചിട്ടുള്ളത്. കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ദൈനംദിന മോണിറ്ററിംഗ് പ്രവർത്തനങ്ങളും ഏകോപനവുമാണ് ഈ സെല്ലിന്റെ ചുമതല.
കൊവിഡ് കൺട്രോൾ സെൽ
ചെയർപേഴ്സൺ: മേയർ
കൺവീനർ: നഗരസഭാ സെക്രട്ടറി
അംഗങ്ങൾ : ഡെപ്യൂട്ടി മേയർ, എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരും, ഡി.എം.ഒ, തിരുവനന്തപുരം, ഡി.പി.എം, എൻ.എച്ച്.എം, ഡെപ്യൂട്ടി കളക്ടർ (ഡി.എം.)
സിറ്റി പൊലീസ് കമ്മിഷണർ ,ഹെൽത്ത് ഓഫീസർ,ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർ (പ്രോജക്ട് സെക്രട്ടേറിയറ്റ്).
എല്ലാ ദിവസവും യോഗം ചേർന്ന് അന്നത്തെ പ്രവർത്തനം വിലയിരുത്തും.കൊവിഡ് കൺട്രോൾ റൂമിന്റെ ഭാഗമായി ജനറൽ ഇൻഫർമേഷൻ, സർവയലൻസ് ആൻഡ് വോളന്റിയർ സർവീസ്, ട്രാൻസ്പോർട്ടേഷൻ, ഡിസ്ഇൻഫെക്ഷൻ, വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക്, മെഡിക്കൽ എയ്ഡ്, ഭക്ഷണം/മരുന്ന് തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യും. മെറ്റീരിയൽ കളക്ഷൻ, വാക്സിൻ ചലഞ്ച് എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകൾ നഗരസഭാ അങ്കണത്തിൽ പ്രവർത്തിക്കും. ഓരോ കൗണ്ടറുകൾക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്.
പ്രധാന പ്രവർത്തനങ്ങൾ
വാർഡിൽ കൊവിഡ് രോഗബാധിതരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും വീടുകൾ ജിയോ ടാഗ് ചെയ്യും. ഈ വീടുകൾക്ക് ഭക്ഷണം, മരുന്നുകൾ തുടങ്ങി ആവശ്യമായ സഹായം ലഭ്യമാക്കും.
നഗരസഭയുടെ നേതൃത്വത്തിൽ രോഗബാധിതരെ ആശുപത്രിയിലോ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലോ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും
രണ്ട് ജനകീയ ഹോട്ടലുകൾ കൂടി ആരംഭിക്കും
നഗരത്തിൽ രോഗബാധയുള്ള പ്രദേശങ്ങൾ സാനിറ്റൈസേഷൻ ചെയ്യും.
കൊവിഡ് രോഗികൾക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും പരിശോധനയ്ക്കും ആശുപത്രിയിലേക്ക് പോകാനുള്ള യാത്രാസൗകര്യ ഒരുക്കും. ഒാരോ വാർഡിലും സന്നദ്ധമായ അഞ്ച് ഓട്ടോറിക്ഷകൾക്ക് ഇൻസെന്റീവ് നൽകി ആവശ്യമായ വാഹനസൗകര്യം ലഭ്യമാക്കും. ഇതിനായി നഗരസഭാ തലത്തിൽ ആംബുലൻസുകളും മറ്റ് വാഹനങ്ങളും വാടകയ്ക്ക് എടുക്കും. നഗരസഭയ്ക്ക് വേണ്ടി ആംബുലൻസ് വാങ്ങുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ഭക്ഷണം ആവശ്യമായ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ആവശ്യപ്പെടുന്നതനുസരിച്ച് ജനകീയ ഹോട്ടലിൽ നിന്നോ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നോ ആഹാരസാധനങ്ങൾ വോളന്റിയർമാർ വഴി ലഭ്യമാക്കും.
വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് അത്യാവശ്യമുള്ള ആരോഗ്യ സേവനം ലഭ്യമാക്കുന്നതിന് പ്രത്യേകം മെഡിക്കൽ ടീം സജ്ജീകരിച്ചിട്ടുണ്ട്.
കളക്ഷൻ സെന്റർ
പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്കുകൾ, പി.പി.ഇ കിറ്റുകൾ, മരുന്ന്, സാനിറ്റൈസർ തുടങ്ങിയവയുടെ സംഭരണവും, വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കുന്നതിനും നഗരസഭാ മെയിൻ ഓഫീസിൽ കളക്ഷൻ സെന്ററും പ്രവർത്തനം ആരംഭിച്ചു.
നഗരസഭ കൊവിഡ് കൺട്രോൾ റൂം നമ്പർ 04712377702,04712377706
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |