വാഷിംഗ്ടൺ: കൊവിഡിന്റെ രണ്ടാം തരംഗം കൂടുതൽ വകഭേദങ്ങളോടെ ആഞ്ഞടിക്കുമ്പോൾ ആശങ്കയിൽ ലോക രാജ്യങ്ങൾ. ലോക്ക്ഡൗണും യാത്രാ വിലക്കും നടപ്പിലാക്കിയും വാക്സിനേഷൻ നടപടികൾ ഊർജ്ജിതമാക്കിയും മഹാമാരിയെ പിടിച്ചു കെട്ടാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് രാജ്യങ്ങൾ. ലോകത്താകെ 153,332,264 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 3,212,578 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 130,635,926 പേർ രോഗമുക്തരായി.
വിദേശികളെ വിലക്കി നൈജീരീയ
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യ, തുർക്കി, ബ്രസീൽ എന്നിവിടങ്ങളിൽ യാത്ര ചെയ്ത വിദേശികളെ വിലക്കി നൈജീരിയ. ഇന്നലെയാണ് വിലക്ക് നടപ്പിലാക്കിയത്. ലോക രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഈ രാജ്യങ്ങളിൽ താമസിച്ച നൈജീരിയൻ പൗരന്മാർ രാജ്യത്തെത്തി ക്വാറന്റൈനിൽ പോകണമെന്നും നിർദ്ദേശമുണ്ട്.
ഇന്ത്യയിൽ സാഹചര്യം ഗുരുതരം
അതേസമയം, ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും കേസുകൾ ഇതുവരെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ലെന്നും അമേരിക്കൻ സർക്കാർ. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കുറയുന്ന അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നത് മഹാമാരിയുടെ ഭീകരത വെളിവാക്കുന്നു എന്നും അമേരിക്കൻ സ്‌റ്റേറ്റ് ഡിപാർട്ട്‌മെന്റ് ആഗോള കോവിഡ് പ്രതികരണ വിഭാഗം കോ ഓഡിനേറ്റർ ഗെയിൽ ഇ സ്മിത്ത് പറഞ്ഞു. ''ഏറെ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട കാര്യമാണിതെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ അടിയന്തരമായി അവശ്യ മെഡിക്കൽ സാമഗ്രികൾ ഇന്ത്യയിലെത്തിക്കാൻ അമേരിക്കൻ സർക്കാർ നടപടിയെടുത്തു. ഓക്സിജൻ സംവിധാനങ്ങൾ, സുരക്ഷ കിറ്റുകൾ, വാക്സിൻ ഉൽപാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ, പരിശോധന കിറ്റുകൾ എന്നിവ ഉടൻ തന്നെ ഇന്ത്യയിൽ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനുപുറമെ, കാര്യക്ഷമമായ വിതരണത്തിന് ഇന്ത്യക്കകത്ത് ശരിയായ വിതരണ ശൃംഖല ഉറപ്പുവരുത്താനും യു.എസ് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സ്മിത്ത് കൂട്ടിച്ചേർത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |