നിയമസഭാ തിരഞ്ഞെടുപ്പിൽ വന്മരങ്ങൾ നിലം പൊത്തുകയും ആടി ഉലയുകയും ചെയ്ത കഥയാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്. ഒറ്റയാൻ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ പി.സി ജോർജ് , മാണിയുടെ പിന്തുടർച്ച അവകാശപ്പെട്ട ക്യാപ്റ്റൻ ജോസ് കെ. മാണി , മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവർ നിലം പൊത്തി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ആടി ഉലഞ്ഞു, തിരുവഞ്ചൂർ രാധാകൃഷ്ണൻ പിടിച്ചു നിന്നുവെന്നു മാത്രം.
ആലിന്റെ കാ പഴുക്കുമ്പം കാക്കയ്ക്ക് വായ് പുണ്ണ് എന്ന് പറഞ്ഞതു പോലായി ജോസിന്റെ കാര്യം. മദ്ധ്യ കേരളത്തിൽ ഇടതു മുന്നണിക്ക് ഒരു ഡസനോളം സീറ്റുകൾ നേടിക്കൊടുത്തു. മത്സരിച്ച പന്ത്രണ്ട് സീറ്റിൽ അഞ്ചിടത്ത് ജയിച്ചു . പക്ഷേ പ്രമുഖ മന്ത്രി സ്ഥാനം ലഭിക്കേണ്ടിയിരുന്ന ക്യാപ്റ്റൻ നിലം പൊത്തി. അതു മറ്റൊരു മാണിയോട്. ലോക് സഭാംഗത്വവും രാജ്യസഭാംഗത്വവും കാലാവധി തീരും മുമ്പ് ജോസ് രാജിവച്ചു . കാപ്പനാകട്ടെ ഒന്നേകാൽ വർഷം മാത്രം എം.എൽ.എയാകാനേ കഴിഞ്ഞുള്ളു. മാണി അരനൂറ്റാണ്ട് കൈവെള്ളയിൽ വച്ച പാലാ ഇടതു മുന്നണിക്ക് നേടിക്കൊടുത്ത കാപ്പന് സീറ്റ് നിഷേധിച്ചതെന്തെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. എം.പി സ്ഥാനം രാജിവച്ച് ജോസ് എന്തിന് കാപ്പന്റെ അവസരം നിഷേധിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നുവെന്ന് സാധാരണ വോട്ടർമാർ ചിന്തിച്ചത് കാപ്പന് അനുകൂലമായ സഹതാപമായി മാറിയതാണ് ജോസിന് ക്ഷീണമായത്. ബി.ജെ.പിയും കോൺഗ്രസും എങ്ങനെയും ജോസിനെ തോൽപ്പിക്കാൻ ഒന്നിച്ചതോടെ ജോസിന്റെ മന്ത്രി സ്ഥാനത്തിന് മേൽ കരിനിഴൽ വീഴ്ത്തി മണ്ണും ചാരിനിന്ന കാപ്പൻ പാലായും കൊണ്ട് പോയി.
പൂഞ്ഞാറിൽ പി.സി. ജോർജ് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗവുമായി ഇടഞ്ഞപ്പോൾ ക്രിസ്ത്യൻ, ഹിന്ദു വോട്ടുകൾ പെട്ടിയിൽ വീഴുമെന്ന് പ്രതീക്ഷിച്ചു . എന്നാൽ ഇടതു സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഴുവൻ മുസ്ലീം വോട്ടും മറ്റ് എല്ലാ സമുദായ വോട്ടുകളും സമാഹരിച്ചു പണി തരുമെന്ന് പി.സി പ്രതീക്ഷിച്ചില്ല. പൂഞ്ഞാർ സീറ്റ് മുസ്ലീം ലീഗ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നതാണ് . കൊടുത്തില്ല . കോൺഗ്രസ് സ്ഥാനാർത്ഥിയെ മൂന്നം സ്ഥാനത്തേക്കു പിന്തള്ളാൻ മുസ്ലീം വോട്ടുകളെല്ലാം ഇടതു മുന്നണിയുടെ പെട്ടിയിലെത്തി എന്നതാണ് പൂഞ്ഞാറിലെ എല്ലാ പഞ്ചായത്തിലും നഗരസഭയിലും ഇടതു സ്ഥാനാർത്ഥിക്ക് ലഭിച്ച ലീഡ് തെളിയിക്കുന്നത്. ഒരു ജനപ്രതിനിധി എല്ലാവരുടെയും ആളാകണം. വായിൽ തോന്നുന്നത് എന്തു പറഞ്ഞാലും ജനം വോട്ടുചെയ്യുമെന്ന് കരുതരുതെന്നും പൂഞ്ഞാർ ഓർമ്മപ്പെടുത്തുന്നു.
തുടർച്ചയായി പന്ത്രണ്ടാം തവണയും പുതുപ്പള്ളിയിൽ നിന്നു വിജയിച്ച ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം മൂന്നിലൊന്നിൽ താഴെയാക്കാൻ മകന്റെ പ്രായമുള്ള ജയ്ക്ക് സി. തോമസിന് കഴിഞ്ഞു. ഇടയ്ക്ക് കുഞ്ഞൂഞ്ഞ് ആടി ഉലഞ്ഞു. കോട്ടയത്ത് തിരുവഞ്ചൂരിന്റെ ലീഡും പാതിയോളം കുറഞ്ഞെങ്കിലും പിടിച്ചു നിന്നു. കടുത്തുരുത്തിയിൽ മോൻസും കഷ്ടിച്ചു കടന്നു കൂടി.
കെ.പി.സി.സി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ച ലതികാസുഭാഷ് ഏറ്റുമാനൂരിൽ ഏഴായിരത്തോളം വോട്ടേ പിടിച്ചുള്ളുവെങ്കിലും അത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തോൽവിക്കു വഴിയൊരുക്കി. ലതികയുടെ ശാപം കൊണ്ടെന്ന പോലെ കോൺഗ്രസിലെ വനിതാസ്ഥാനാർത്ഥികളെല്ലാം തോറ്റു. ബി.ജെ.പിയുടെ വോട്ട് എല്ലാ മണ്ഡലത്തിലും കുറഞ്ഞത് മറ്റു സ്ഥാനാർത്ഥികൾക്ക് പണം വാങ്ങി മറിച്ചുകൊടുത്തതുകൊണ്ടാണെന്ന ആരോപണം കോട്ടയത്തും ശക്തമാണ് . ഓരോ തിരഞ്ഞെടുപ്പും കൂടതൽ വോട്ട് നേടുന്നതിനു പകരം കേന്ദ്രത്തിൽ നിന്നുകിട്ടുന്ന കാശ് അടിച്ചു മാറ്റാനും വോട്ട് മറിച്ചു കാശുണ്ടാക്കാനുള്ള ഏർപ്പാടാക്കി ബി.ജെ.പി മാറ്റുകയാണോ എന്നാണ് ചുറ്റുവട്ടത്തുള്ളവരുടെ ബലമായ സംശയം !...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |