തിരുവനന്തപുരം: മരണശേഷം കൊവിഡ് സ്ഥിരീകരിച്ച ആളുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കൾക്ക് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ കാട്ടിക്കൊടുത്തത് മറ്റൊരാളുടെ മൃതദേഹം. യഥാർത്ഥ മൃതദേഹം എവിടെ എന്ന ചോദ്യത്തിനു മുന്നിൽ ആദ്യം കൈമലർത്തിയ മോർച്ചറി അധികൃതർ അത് മാറി നൽകിയതാണെന്ന് പിന്നീട് അറിയിച്ചു. ചെറിയകൊല്ല വടക്കിൻകര പോങ്ങോട് സ്വദേശി പ്രസാദിന്റെ (47) മൃതദേഹമാണ് മാറിനൽകിയത്. മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വെങ്ങാനൂർ കല്ലിയൂർ പാപ്പിനിശ്ശേരി സ്വദേശി മണികണ്ഠന്റെ (49) മൃതദേഹത്തിനു പകരം പ്രസാദിന്റെ മൃതദേഹം കൈമാറി എന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. മണികണ്ഠന്റെ ബന്ധുക്കൾ ഇത് നിഷേധിച്ചു. മോർച്ചറിക്കകത്ത് കയറ്റി കാണിച്ചത് മണികണ്ഠന്റെ മൃതദേഹം തന്നെയാണെന്നും സംസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയെന്ന് മെഡിക്കൽ കോളേജിൽ നിന്ന് വിളിച്ചു പറഞ്ഞതെന്നും മണികണ്ഠന്റെ ബന്ധുക്കൾ പറഞ്ഞു.
മാറി നൽകിയ മൃതദേഹമാണ് മണികണ്ഠന്റെ ബന്ധുക്കൾ സംസ്‌കരിച്ചതെന്നും വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് മോർച്ചറിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ വി.മോഹനകുമാറിനെ അന്വേഷണവിധേയമായി
സസ്പെൻഡ് ചെയ്തെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. കഴിഞ്ഞവർഷം ഒക്ടോബറിൽ വിഴിഞ്ഞം വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിനു പകരം മറ്റൊരാളുടെ മൃതദേഹം ഇവിടെനിന്ന് നൽകിയത് വിവാദമായിരുന്നു.
സംഭവം ഇങ്ങനെ
മേയ് ഒന്നിന് രാവിലെയാണ് ചെറിയകൊല്ല വടക്കിൻകര പോങ്ങോട് സ്വദേശി പ്രസാദ് മരിച്ചത്. രക്തസമ്മർദ്ദത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രസാദിന്റെ മരണ ശേഷമുള്ള കൊവിഡ് ഫലം പോസിറ്റീവായിരുന്നു. ഇതേ ദിവസം രാവിലെ 10നാണ് വെങ്ങാനൂർ കല്ലിയൂർ പാപ്പിനിശ്ശേരി സ്വദേശി മണികണ്ഠനും മരിച്ചത്. മണികണ്ഠന്റെ പരിശോധനാഫലവും പൊസിറ്റീവായിരുന്നു. രണ്ട് പേരുടെയും മൃതദേഹങ്ങൾ അടുത്തടുത്തുള്ള ഫ്രീസറുകളിലാണ് സൂക്ഷിച്ചിരുന്നത്.
മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം എത്തിയ മണികണ്ഠന്റെ ബന്ധുക്കളെ പി.പി.ഇ കിറ്റ് ധരിപ്പിച്ച് മോർച്ചറിയിൽ കയറ്റി മൃതദേഹം കാണിച്ചു. അവരുടെ പ്രദേശത്തെ ഹെൽത്ത് ഇൻസ്‌പെക്‌ടറും ഉണ്ടായിരുന്നു. ഇവർ പുറത്തിറങ്ങി. അല്പ സമയത്തിനകം ആംബുലൻസ് വന്ന് ജീവനക്കാർ അതിൽ മൃതദേഹം കയറ്റി. തൈക്കാട് ശാന്തി കവാടത്തിൽ കൊവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു.
മൃതദേഹം ഏറ്റുവാങ്ങാനെത്തിയ പ്രസാദിന്റെ ബന്ധുക്കൾ എല്ലാ മൃതദേഹവും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മാറി നൽകിയെന്ന കാര്യം വ്യക്തമായതത്രെ.
മോർച്ചറിയിലുള്ളത് മണികണ്ഠന്റെ മൃതദേഹമാണെന്നാണ് ആശുപത്രി അധികൃതർ ആവർത്തിക്കുന്നത്. തങ്ങൾക്ക് ലഭിച്ചത് യഥാർത്ഥ മൃതദേഹമാണെന്നും വിവാദങ്ങൾക്ക് പുറകേ പോകുന്നില്ലെന്നുമാണ് മണികണ്ഠന്റെ ബന്ധുക്കളുടെ നിലപാട്.
പ്രസാദിന്റെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ വീഴ്ച ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് അധികൃതരെ ബന്ധപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |