തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷസ്ഥാനം മുല്ലപ്പളളി രാമചന്ദ്രൻ ഒഴിഞ്ഞേക്കും. രാഷ്ട്രീയകാര്യ സമിതിയോഗം വിളിച്ചുചേർത്തശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് സാദ്ധ്യത. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം മുല്ലപ്പളളിയുടെ രാജിയ്‌ക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകർ മുറവിളി കൂട്ടുന്നതിനിടെയാണ് അദ്ദേഹം രാജിവയ്‌ക്കാനൊരുങ്ങുന്നത്. മേൽത്തട്ടിലെ ആവേശത്തിനപ്പുറം സംഘടനാസംവിധാനം തകർന്നടിഞ്ഞതിന്റെ ചോദ്യങ്ങളാണ് മുല്ലപ്പളളിക്ക് നേരെ ഉയരുന്നത്.
ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുന്നതാണ് ഉചിതമെന്ന് ദേശീയ നേതൃത്വവും മുല്ലപ്പളളിയെ അറിയിച്ചെന്നാണ് വിവരം. മുല്ലപ്പളളിയുടെ അന്തിമ തീരുമാനം എന്തെന്ന് അറിഞ്ഞശേഷം മതി തുടർനടപടികൾ എന്നാണ് ഹൈക്കമാൻഡ് നിലപാട്. രാഷ്‌ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേർത്ത് വിശദമായ ചർച്ചകൾക്ക് ശേഷം രാജി മതിയെന്നാണ് മുല്ലപ്പളളിക്ക് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നൽകിയിരിക്കുന്ന ഉപദേശം. കഴിഞ്ഞദിവസം കന്റോൺമെന്റ് ഹൗസിൽ മൂവരും ഒന്നിച്ചിരുന്ന് തോൽവിയുടെ കാരണങ്ങൾ വിലയിരുത്തി.
മുല്ലപ്പളളിക്ക് പകരം ആര് കെ പി സി സി അദ്ധ്യക്ഷനാകുമെന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. മുല്ലപ്പളളി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കാനായിരുന്നു നേരത്തെ ഹൈക്കമാൻഡ് താത്പര്യപ്പെട്ടിരുന്നത്. തന്റെ പ്രസിഡന്റ് സാദ്ധ്യത ഇനിയും അടഞ്ഞിട്ടില്ലാത്തിനാലാണ്, കനത്തതോൽവിയിലും നേതൃത്വത്തിനെതിരെ കെ സുധാകരൻ വിമർശനം ഉന്നയിക്കാത്തത്.
പ്രതിപക്ഷ നേതാവ് ആരാകും?
ഐ ഗ്രൂപ്പുകാരനായ സുധാകരൻ പ്രസിഡന്റ് സ്ഥാനത്ത് എത്തിയാൽ പ്രതിപക്ഷനേതൃസ്ഥാനം എ ഗ്രൂപ്പ് ആവശ്യപ്പെടാൻ സാദ്ധ്യതയുണ്ട്. എന്നാൽ കേരളത്തിലെ ഗ്രൂപ്പ് രാഷ്‌ട്രീയത്തിന് ഇനിയും ഹൈക്കമാൻഡ് ചെവികൊടുക്കുമോയെന്ന കാര്യം കണ്ടറിയേണ്ടതാണ്. പാർലമെന്ററി പാർട്ടിയിൽ ഐ ഗ്രൂപ്പിനാണ് മുൻതൂക്കം. ജയിച്ചുവന്ന എം എൽ എമാരിൽ പന്ത്രണ്ട് പേർ ഐ ഗ്രൂപ്പും പത്ത് പേർ എ ഗ്രൂപ്പുമാണ്. ഐ ഗ്രൂപ്പിൽ നിന്ന് വി ഡി സതീശൻ, എ ഗ്രൂപ്പിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, പി ടി തോമസ് എന്നിവരുടെ പേരുകളാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്നാണ് ഐ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെ ആണ് ഗ്രൂപ്പ് എതിർപ്പ് ഉയർത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തല നടത്തിയത് മികച്ച പ്രവർത്തനം ആണെന്നും അതിനു പാർട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ പരാതി. ചെന്നിത്തല തുടരുന്നതിലും ഹൈക്കമാൻഡ് ആയിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |