തിരുവനന്തപുരം: കേരളത്തിൽ അക്കൗണ്ട് ക്ലോസ് ആയതിന് പുറമെ വോട്ടുശതമാനത്തിൽ വന്ന കുറവും ബി ജെ പി സംസ്ഥാന-ദേശീയ നേതൃത്വങ്ങളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് പഠിക്കാൻ അന്വേഷണസമിതിയെ നിയോഗിക്കാനാണ് ബി ജെ പി തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 15.01 ശതമാനം വോട്ടും ഒരു സീറ്റും നേടിയ ബി ജെ പിയുടെ വോട്ടു ശതമാനം ഇത്തവണ 12.4 ആയി കുത്തനെ കുറയുകയായിരുന്നു.
തോൽവിയെ കുറിച്ച് വിലയിരുത്താനുളള തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളെ ഉടൻ നിശ്ചയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സിറ്റിംഗ് സീറ്റായ നേമം കൈവിട്ടത് എങ്ങനെയെന്നതിന് പുറമെ, സംസ്ഥാന അദ്ധ്യക്ഷനടക്കം മത്സരിച്ച എ ക്ലാസ് മണ്ഡലങ്ങളിലെ തോൽവിയിലും ബൂത്ത് തലം മുതൽ വിശദമായ പരിശോധന നടക്കും.
ഇന്നലത്തെ വാർത്താസമ്മേളനത്തിൽ ബി ജെ പിയ്‌ക്ക് നേരെ മുഖ്യമന്ത്രി നടത്തിയ വിമർശനം പാർട്ടിയെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കൈവശമുണ്ടായിരുന്ന നേമം കൂടി പോയതോടെ പറഞ്ഞു നിൽക്കാൻ പോലും പറ്റാത്തത്ര പ്രതിരോധത്തിലാണ് പാർട്ടി സംസ്ഥാന നേതൃത്വം. സാധാരണ സീറ്റെണ്ണം ചോദിക്കുമ്പോൾ വോട്ടിംഗ് ശതമാനത്തിലെ വർദ്ധനവ് ചൂണ്ടിക്കാണിച്ച് ശീലിക്കുകയും അങ്ങനെ പിടിച്ച് നിൽക്കുകയും ചെയ്തിരുന്ന നേതാക്കൾക്ക് ഇത്തവണ അതിനും കഴിയാത്ത അവസ്ഥയാണ്.
തിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയ കൃഷ്‌ണദാസും ശോഭാ സുരേന്ദ്രനും നേതൃത്വത്തിനെതിരെ എത്തരത്തിൽ പ്രതികരിക്കുമെന്നും കണ്ടറിയേണ്ടതാണ്. തിരുവനന്തപുരത്തെ ചുവപ്പുകോട്ടയായ ആറ്റിങ്ങൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനം കിട്ടിയത് ബി ജെ പിയ്ക്ക് ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞതവണത്തെക്കാൾ ഇവിടെ പതിനായിരത്തിലേറെ വോട്ടാണ് വർദ്ധിച്ചിരിക്കുന്നത്.
ചാത്തന്നൂരിലും കഴിഞ്ഞ തവണത്തെക്കാൾ എണ്ണായിരത്തിലേറെ വോട്ടുകൾ സമാഹരിക്കാൻ ബി ബി ഗോപകുമാറിന് സാധിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും പതിനായിരത്തിലേറെ വോട്ട് കൂടുതൽ നേടിയെങ്കിലും 700 വോട്ടിന് രണ്ടാംസ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ട സ്ഥിതിയുണ്ടായി. കാസർകോട് ആറായിരം വോട്ട് കുറഞ്ഞെങ്കിലും രണ്ടാംസ്ഥാനം നിലനിർത്തി.
പാലക്കാട് ജില്ലയിൽ മാത്രമാണ് ബി ജെ പിക്ക് ആശ്വാസം പകരുന്ന മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതെന്ന് നേതൃത്വം വിലയിരുത്തുന്നു. പാലക്കാട് മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ട് ഇ ശ്രീധരൻ കൂടുതൽ നേടിപ്പോൾ മലമ്പുഴയിൽ സി കൃഷ്‌ണകുമാറും നാലായിരത്തിലേറെ വോട്ട് കൂട്ടി. ഈ ഒമ്പതുമണ്ഡലങ്ങളിലെ രണ്ടാം സ്ഥാനം ബി ജെ പിക്ക് ആശ്വസിക്കാനുളള വകനൽകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |