തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയ എൽ ഡി എഫ് സ്ഥാനാർത്ഥിയും എ വിജയരാഘവന്റെ ഭാര്യയുമായ ആർ ബിന്ദുവിനെ തേടി മന്ത്രിസ്ഥാനം എത്തിയേക്കുമെന്ന് സൂചന. കെ കെ ശൈലജയ്‌ക്ക് വീണ്ടും മന്ത്രി പദവി കൊടുക്കണമോയെന്ന ചർച്ച സി പി എമ്മിൽ നടക്കുന്നതിനിടെയാണ് വീണ ജോർജിനൊപ്പം ബിന്ദുവിന്റെ പേരും സജീവമായി പരിഗണിക്കുന്നത്.
ഇതുവരെ ഒരു സി പി എം നേതാവിനും ലഭിക്കാത്ത അവസരമാണ് എ വിജയരാഘവന് പാർട്ടി നൽകിയത്. എൽ ഡി എഫ് കൺവീനർ, പാർട്ടിയുടെ ആക്‌ടിംഗ് സെക്രട്ടറി എന്നിങ്ങനെ രണ്ട് സുപ്രധാന പദവികളാണ് അദ്ദേഹം വഹിക്കുന്നത്. അതിനോടൊപ്പം ഭാര്യയെ കൂടി മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് സി പി എമ്മിനുളളിൽ തന്നെ എതിർപ്പിന് വഴിയൊരുക്കും. അതിനെ മറികടക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് വിജയരാഘവനെ മാറ്റുന്ന കാര്യവും നേതൃത്വം ആലോചിക്കും.
അത്തരമൊരു സാഹചര്യമുണ്ടായാൽ തിരഞ്ഞെടുപ്പിൽ അവസരം ലഭിക്കാതെ പോയ ഇ പി ജയരാജനെ തേടി സംസ്ഥാന സെക്രട്ടറി പദവി എത്തിയേക്കും. മന്ത്രിസഭ രൂപീകരണ ചർച്ചകളുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി കൂടിയാലോചന നടത്താൻ പാർട്ടി നിയോഗിച്ചിരിക്കുന്നത് കോടിയേരി ബാകൃഷ്‌ണനെയാണ്. സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കോടിയേരി തിരിച്ചെത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആരോഗ്യവാനാകുമ്പോൾ സെക്രട്ടറി പദത്തിലേക്ക് തിരികെയെത്തുമെന്ന് കോടിയേരി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
തൃശൂർ കേരളവർമ്മ കോളേജിലെ പ്രിൻസിപ്പൾ കൂടിയായിരുന്ന ബിന്ദുവിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തന്നെ നൽകിയേക്കുമെന്നും അടക്കം പറച്ചിലുണ്ട്. പിണറായിയുടെ ആദ്യ മന്ത്രിസഭയിൽ ജലീൽ വഹിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പിൽ മന്ത്രിയും സർക്കാരും ഏറെ പഴികേട്ടിരുന്നു
ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫിന്റെ തോമസ് ഉണ്ണിയാടനെയാണ് ബിന്ദു പരാജയപ്പെടുത്തിയത്. എൻ ഡി എ സ്ഥാനാർത്ഥിയായി മുൻ ഡി ജി പി ജേക്കബ് തോമസ് വന്നതോടെ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ നടന്നത്. എന്നാൽ സംസ്ഥാനം ഉറ്റുനോക്കിയ മണ്ഡലം ആർ ബിന്ദു നിലനിർത്തുകയായിരുന്നു.
ഇടതുവലതുമുന്നണികൾ മാറിമാറി വിജയിച്ച മണ്ഡലത്തിൽ 2001 മുതൽ 2011 വരെ കാലയളവിൽ മൂന്ന് തവണയാണ് തോമസ് ഉണിയാടൻ വിജയിച്ചത്. തുടർന്നാണ് എൽ ഡി എഫ് മണ്ഡലം തിരിച്ചുപിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |