ജിദ്ദ:കൊവിഡ് വാക്സിൻ രണ്ടാം ഡോസ് വിതരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ നിരസിച്ച് സൗദി ആരോഗ്യമന്ത്രാലയം. വാക്സിൻ രണ്ടാം ഡോസ് നൽകുമ്പോൾ പാർശ്വഫലങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്ന കാരണത്താലാണ് നിർത്തിവെച്ചത് എന്ന തരത്തിലാണ് പ്രചാരണങ്ങൾ.
ഇതു സംബന്ധമായ വിശദീകരണം കഴിഞ്ഞ ദിവസം മന്ത്രാലയം ട്വീറ്റ് ചെയ്തു. വാക്സിനുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടി നൽകികൊണ്ടുള്ള വിശദീകരണത്തിലാണ് മന്ത്രാലയം ഇക്കാര്യം പ്രസ്താവിച്ചത്. രണ്ടാം ഡോസിനുള്ള എല്ലാ ബുക്കിങും നീട്ടിവെക്കുകയാണെന്ന് ഏപ്രിൽ 10 ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരുന്നു.
ഒന്നാം ഡോസ് ലഭിച്ചവർക്കും 'സിഹതീ' ആപ്ലിക്കേഷൻ വഴി രണ്ടാം ഡോസ് നീട്ടിവെക്കുന്ന വിവരം നൽകിയിരുന്നു. രണ്ടാമത്തെ കുത്തിവെപ്പ് തീയതി ഉപഭോക്താക്കളെ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. 75 വയസ്സിന് മുകളിലുള്ളവർക്ക് നിലവിൽ രണ്ടാം ഡോസ് വാക്സിനേഷൻ നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ആഗോളതലത്തിൽ വാക്സിനേഷന്റെ ലഭ്യതക്കുറവ് ഇപ്പോൾ നേരിടുന്ന ഒരു പ്രതിസന്ധിയാണെന്നും മരുന്ന് ലഭ്യതക്കനുസരിച്ച് രണ്ടാം ഡോസിന്റെ ഷെഡ്യൂൾ അറിയിക്കുമെന്നും മന്ത്രാലായ വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |