തിരുവനന്തപുരം: തവനൂർ മണ്ഡലത്തിൽ ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിച്ചതിൽ പ്രതിഷേധമറിയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഏജന്‍സികളുടെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കുന്നത് പാര്‍ട്ടിയെ ഭാവിയില്‍ പ്രതിസന്ധിയിലാക്കും എന്ന് മനസിലാക്കണമായിരുന്നു. ഫിറോസിനെ മത്സരിപ്പിക്കുന്നതിൽ മലപ്പുറം ജില്ലാ കമ്മറ്റി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതാണ്. തിരഞ്ഞെടുപ്പിനിടെ അപസ്വരം ഉണ്ടാക്കേണ്ടെന്നു കരുതിയാണ് പ്രതിഷേധം ശക്തമാക്കാത്തതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ പറഞ്ഞു.
എന്ത് കൊണ്ട് ഇത്രയും നന്മകള്‍ ചെയ്യുന്ന വ്യക്തിക്ക് മുസ്ലീംലീഗ് അവരുടെ ചിഹ്നത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കിയില്ല. ഫിറോസ് കുന്നംപറമ്പില്‍ അല്ലാതെ മറ്റാരായിരുന്നാലും ജലീല്‍ വിരുദ്ധ സാഹചര്യത്തില്‍ അവിടെ വിജയിക്കുമായിരുന്നു. മലപ്പുറം ഡി.സി.സിയോ അവിടുത്തെ പ്രാദേശികകമ്മിറ്റികളോ ഫിറോസിന് സീറ്റ് നല്‍കണം എന്നാവശ്യപ്പെട്ടതായി അറിയുന്നില്ല. ആരുടെ താല്‍പ്പര്യമാണ് ഈ സീറ്റ് നല്‍കുന്നതിന് പിന്നില്‍ എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അറിയുവാന്‍ താല്പര്യമുണ്ടെന്നും നുസൂർ വ്യക്തമാക്കി.
എന്‍.എസ്. നുസൂറിന്റെ പ്രസ്താവന
ബഹുമാനപ്പെട്ട പ്രസിഡന്റ്,
പാർട്ടിയുടെ പരാജയത്തെപ്പറ്റി വിശദമായ കൂടിയാലോചന രാഷ്ട്രീയകാര്യസമിതിയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പരിഗണന പാർട്ടി നൽകിയതിലുള്ള നന്ദി അറിയിക്കുന്നു. പക്ഷെ പാർട്ടിയുടെ കീഴ്ഘടകങ്ങളിലെ പ്രവർത്തനങ്ങളെപ്പറ്റി അന്വേഷിക്കുന്നത് നന്നാവും. തദ്ദേശതെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തിൽ പൊളിച്ചെഴുത്ത് നടത്തുവാൻ തയ്യാറായിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്ന് ഓർമിപ്പിക്കട്ടെ. താങ്കളോ പ്രതിപക്ഷനേതാവോ മാറിയതുകൊണ്ട് തീരുന്ന പ്രശ്നമല്ല പാർട്ടി അഭിമുഖീകരിക്കുന്നത്. മാറ്റം ഉണ്ടെങ്കിൽ അത് സമ്പൂർണ്ണമാകണം. എല്ലാതലങ്ങളിലും അത് ഉണ്ടാകണം.
സ്ഥാനാർത്ഥിത്വം നൽകിയപ്പോൾ എന്ത് കൊണ്ടാണ് മുസ്ലീം ലീഗ് പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിന് തവന്നൂർ മണ്ഡലം നൽകിയത് എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഞങ്ങൾക്ക് മനസിലാകുന്നില്ല. ആ സമയം തന്നെ മലപ്പുറം ജില്ലാ കമ്മിറ്റി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതാണ്. തിരഞ്ഞെടുപ്പിനിടെ അപസ്വരം ഉണ്ടാകേണ്ട എന്ന് കരുതിയാണ് പ്രതിഷേധം ശക്തമാകാത്തത്. എന്നാൽ ഇന്നലെ ഫിറോസ് കുന്നംപറമ്പിൽ മുഖ്യമന്ത്രിയെ വാഴ്ത്തിയത് കണ്ടപ്പോഴാണ് ഇത് അങ്ങയുടെ ശ്രദ്ധയിൽപെടുത്തുന്നത്. അദ്ദേഹം വിജയിച്ചിരുന്നുവെങ്കിൽപോലും അത് കോൺഗ്രസ് പാർട്ടിക്ക് ഒരു ബാദ്ധ്യത ആകുമായിരുന്നില്ലേ?ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ ഭീമമായ സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരിൽ ഏജൻസികളുടെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിക്ക് സീറ്റ് നൽകുന്നത് തന്നെ പാർട്ടി ഭാവിയിൽ പ്രതിസന്ധിയിലാകും എന്ന് മനസിലാക്കണമായിരുന്നു.
എന്ത് കൊണ്ടാണ് ഇത്രയും നന്മകൾ ചെയ്യുന്ന വ്യക്തിക്ക് മുസ്ലീംലീഗ് അവരുടെ ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നൽകിയില്ല. ഫിറോസ് കുന്നംപറമ്പിൽ അല്ലാതെ മറ്റാരായിരുന്നാലും ജലീൽ വിരുദ്ധ സാഹചര്യത്തിൽ അവിടെ വിജയിക്കുമായിരുന്നു.ഫിറോസ് ആയപ്പോൾ സ്വന്തം നിരപരാധിത്വം തെളിയിക്കാനാണ് സമയം കൂടുതൽ ചിലവഴിക്കപ്പെട്ടത്. ഏത് മണ്ഡലത്തിലും ശക്തമായ മത്സരം കാഴ്ച വക്കാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കഴിയും. അടൂർ നിയമസഭ മണ്ഡലത്തിൽ മത്സരിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ പരാജയപ്പെട്ടത് 2900 വോട്ടുകൾക്കാണ് (കഴിഞ്ഞ തവണ 26000 ന് പരാജപ്പെട്ടസ്ഥലം)ആ പ്രാധാന്യമേ തവന്നൂർ മണ്ഡലത്തിനും ഉള്ളൂ. ഇത്തവണ പരാജയപ്പെട്ടത് 2600 വോട്ടിന് (കഴിഞ്ഞ തവണ 17064 വോട്ടിന് ).
ഒട്ടേറെ ചോരനൽകിയ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച ജില്ലയാണ് മലപ്പുറം. അവിടെയുള്ള സമരപോരാളികയുടെ പ്രവർത്തനങ്ങളുടെ ഫലം നല്കിയതോ മുസ്‌ലിംലീഗിൽനിന്നും കടമെടുത്ത ഫിറോസ് കുന്നംപറമ്പിലിനും. ഇത് അംഗീകരിക്കാൻ കഴിയാവുന്നതല്ല. മലപ്പുറം ഡി.സി.സിയോ അവിടുത്തെ പ്രാദേശിക കമ്മറ്റികളോ ഫിറോസിന് സീറ്റ് നൽകണം എന്നാവശ്യപ്പെട്ടതായി അറിയുന്നില്ല. ആരുടെ താൽപ്പര്യമാണ് ഈ സീറ്റ് നൽകുന്നതിന് പിന്നിൽ എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അറിയുവാൻ താല്പര്യമുണ്ട്.പരാജയം സംഭവിക്കുമ്പോൾ എതിർചേരിയിൽ ഉള്ളവരെ വാഴ്ത്തിപ്പാടുന്നത് അവസാനിപ്പിക്കണം എന്ന് ഇത്തരക്കാർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |