കണ്ണൂർ: ജീവിതത്തിനും മരണത്തിനുമിടയിൽ നൂൽപ്പാലത്തിലൂടെ കടന്നുപോകുന്ന രോഗികൾക്ക് ആത്മവിശ്വാസം പകർന്ന് കണ്ണൂരിലെ ഒരു സംഘം വനിതാഡോക്ടരുടെ വൈറൽവീഡിയോ.കൊവിഡ് ചികിത്സാ രംഗത്തെ അനുഭവങ്ങൾ ചേർത്തുവച്ച് നൃത്തരൂപത്തിലാണ് ഇവരുടെ ബോധവത്കരണം.
'അലയടിക്കുന്നു മഹാമാരിമേൽക്കുമേൽ കരുതലെല്ലാരും മറന്നതെന്തേ' എന്ന് ആരംഭിക്കുന്ന ഗാനത്തിൽ ജനങ്ങൾ പാലിക്കേണ്ടുന്ന ജാഗ്രതാ നിർദേശങ്ങളെല്ലാം ഉൾക്കൊളളിച്ചിട്ടുണ്ട്. .സമൂഹം പാലിക്കേണ്ടുന്ന ജാഗ്രതാ നിർദേശങ്ങളുടെ ചുവടുകളുമായുള്ള നൃത്തം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
വനിതാ ഡോക്ടർമാരുടെ കൂട്ടായ്മയായ ‘ജ്വാല’യിലെ അംഗങ്ങൾ ചേർന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.കണ്ണൂർ ജില്ലാ ആശുപത്രി പീഡിയാട്രീഷ്യൻ ഡോ. മൃദുല, ഇ.എൻ.ടി വിഭാഗത്തിലെ ഡോ. അഞ്ജു. കല്ല്യാശേരി എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ഭാവന,മോറാഴ പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ഹൃദ്യ, വളപട്ടണം എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ജുംജുമി, അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഡെന്റിസ്റ്റ് ഡോ. രാഖി എന്നിവരാണ് വീഡിയോയിലുള്ളത്. ഡോ. എ. എസ് പ്രശാന്ത്കുമാറാണ് ഗാനമാലപിച്ചിരിക്കുന്നത്.
പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർ കൂടുതൽ ശ്രദ്ധചെലുത്തുന്നുണ്ടെങ്കിലും ജനങ്ങൾ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് വിശ്വാസത്തോടെ പോകുന്നത് വലിയ ആപത്ത് ക്ഷണിച്ചുവരുത്തുമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്.
ജനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ ജാഗ്രതാ നിർദേശം എത്തിക്കാൻ എന്താണ് എളുപ്പവഴിയെന്ന് ആലോചിച്ചപ്പോഴാണ് കെ.ജി.എം.ഒയുടെ വിമൺസ് വിംഗിന്റെ നേതൃത്വത്തിൽ ഇങ്ങനെയൊരു നൃത്താവിഷ്കാരം നടത്താമെന്ന് തീരുമാനിച്ചത്..
വിമൺസ് വിംഗിൽ നിന്ന് ആറ് ഡോക്ടർമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. മാർച്ച് അവസാനമായിരുന്നു തീരുമാനമായത്. എന്നാൽ പെട്ടെന്നുള്ള കൊവിഡ് വ്യാപനം മൂലം ശരിയായ രീതിയിൽ പരിശീലനം ഒന്നും നടത്താൻ കഴിഞ്ഞില്ല.
ഡ്യൂട്ടിയുടെ ഒഴിവ് സമയങ്ങളിൽ പരിശീലിച്ചും വാട്സ് ആപ്പിൽ കൂടെ വീഡിയോ അയച്ച് നൽകിയുമാണ് പരിശീലനം പൂർത്തീകരിച്ചത്-
ഡോ. മൃദുല,ജില്ലാ ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |