16 % മറാത്താ സംവരണ ഉത്തരവ് റദ്ദാക്കി
ന്യൂഡൽഹി: സംവരണ പരിധി 50 ശതമാനം മറികടക്കരുതെന്ന 1992ലെ ഇന്ദിരാസാഹ്നി കേസിലെ
ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചു. മഹാരാഷ്‌ട്രയിൽ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 50 ശതമാനത്തിനു മേൽ 16 ശതമാനം മറാത്താ സംവരണം കൂടി ഏർപ്പെടുത്തിയ മഹാരാഷ്‌ട്ര സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കി. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി നൽകിയ കേന്ദ്ര സർക്കാർ തീരുമാനം കോടതി ശരിവച്ചു.
സമൂഹത്തിൽ സംഭവിച്ച മാറ്റങ്ങൾക്ക് അനുസൃതമായും, വിവിധ ഭരണഘടനാ ഭേദഗതികൾ പരിഗണിച്ചും ഇന്ദിരാസാഹ്നി കേസിലെ വിധി പുന:പരിശോധിക്കുകയോ വിശാല ബെഞ്ചിനു വിടുകയോ ചെയ്യേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ. നാഗേശ്വരറാവു, എസ്. അബ്ദുൾ നസീർ, ഹേമന്ത് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. മറാത്താ വിഭാഗം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമാണെന്നു കണ്ടെത്തി 50% പരിധിക്കു മേൽ സംവരണം നൽകാൻ ശുപാർശ ചെയ്‌ത മഹാരാഷ്‌ട്ര പിന്നാക്ക കമ്മിഷൻ, അതിനുള്ള അസാധാരണ സാഹചര്യം വിശദീകരിച്ചിട്ടില്ലെന്നും
കോടതി വ്യക്തമാക്കി.
സംവരണ വിഭാഗങ്ങളെ നിശ്ചയിക്കേണ്ടത് കേന്ദ്രം
102-ാം ഭരണഘടനാ ഭേദഗതി പ്രകാരം ദേശീയ പിന്നാക്ക കമ്മിഷന് ഭരണഘടനാ പദവി നൽകിയതിനെ ഏകകണ്ഠമായി അനുകൂലിച്ചെങ്കിലും, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം സംബന്ധിച്ച് ബെഞ്ചിൽ വിയോജിപ്പുണ്ടായി.
ഇതിനുള്ള അധികാരം രാഷ്‌ട്രപതിക്കു മാത്രമാണെന്നും,സംസ്ഥാനങ്ങൾക്കും ബന്ധപ്പെട്ട കമ്മിഷനുകൾക്കും കേന്ദ്രപട്ടികയിൽ ജാതിവിഭാഗങ്ങളെ പുതിയതായി ഉൾപ്പെടുത്താനും നിലവിലുള്ളവയെ ഒഴിവാക്കാനുമുള്ള ശുപാർശ നൽകാനേ കഴിയൂ എന്നും ജസ്റ്റിസുമാരായ രവീന്ദ്രഭട്ട്, നാഗേശ്വര റാവു, ഹേമന്ത ഗുപ്ത എന്നിവരുടെ വിധിന്യായത്തിൽ പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര പട്ടികയാണ് പിന്തുടരേണ്ടത്.
അതേസമയം ജസ്റ്റിസുമാരായ അശോക് ഭൂഷണും നസീറും പ്രത്യേകമായി എഴുതിയ വിധിയിൽ, രാഷ്‌ട്രപതി അംഗീകാരം നൽകുന്ന കേന്ദ്ര പട്ടിക കേന്ദ്ര സർക്കാർ ജോലികൾക്കാണെന്നും, ഭരണഘടനയുടെ 16-ാം വകുപ്പ് പ്രകാരം സമൂഹത്തിൽ തുല്യത ഉറപ്പാക്കാനും വിവേചനം ഒഴിവാക്കാനും ഏതെങ്കിലും സമുദായത്തിനോ ജാതിക്കോ, സംവരണമോ ആനുകൂല്യമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും പറഞ്ഞു. മൂന്നംഗ ബെഞ്ചിന്റെ വിധിക്കാണ് പ്രാബല്യം.
മറാത്താ സംവരണം
മറാത്താ സമുദായം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമാണെന്നും, 16 ശതമാനം സംവരണത്തിന് അർഹതയുണ്ടെന്നും 2014- ൽ മഹാരാഷ്ട്ര സർക്കാർ ഓർഡിനൻസ് ഇറക്കിയെങ്കിലും ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഓർഡിനൻസ് പിന്നീട് നിയമമാക്കിയതിനും സ്റ്റേ.
2017 നവംബറിൽ എം.ജി. ഗെയ്ക്ക്‌വാദ് അദ്ധ്യക്ഷനായ സംസ്ഥാന പിന്നാക്ക കമ്മിഷൻ മറാത്താ സമുദായം പിന്നാക്കമാണെന്ന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 2018- ൽ മഹാരാഷ്ട്ര സർക്കാർ 16 ശതമാനം മറാത്താ സംവരണം നടപ്പിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |