ചെങ്ങന്നൂർ: പണ്ടനാട് പാടശേഖരത്തിൽ നെല്ല് സംഭരണം ആരംഭിച്ചെങ്കിലും കർഷകർക്ക് ആശങ്ക ബാക്കി. പാണ്ടനാട് കീഴ്വന്മഴി പാടശേഖരത്തിലാണ് ഇന്നലെ നെല്ല് സംഭരണം ആരംഭിച്ചത്. വേനൽ മഴയെ അതിജീവിച്ചും വൻ തുക കൂലി നൽകിയും കൊയ്‌തെടുത്ത നെല്ല് സംഭരിക്കാൻ വൈകിയത് കൂടുതൽ നഷ്ടത്തിന് കാരണമായതായി കർഷകർ പറയുന്നു. മഴയിൽ നെൽച്ചെടികൾ നിലം പതിച്ചതിനാൽ ഒരു മണിക്കൂറുകൊണ്ട് കൊയ്‌തെടുക്കുന്ന നെല്ല് മൂന്ന് മണിക്കൂറോളം സമയം എടുത്താണ് കൊയ്തത്. പാടത്ത് വെള്ളം കയറിയതിനാൽ കൊയ്ത്ത് യന്ത്രത്തിന് കൂടുതൽ തുകയും ആവശ്യപ്പെട്ടു. മണിക്കൂറിന് സാധാരണ നിലയിൽ 1900 രൂപയായിരുന്നത് വെള്ളം കയറിയെന്ന കാരണത്താൽ 2100 രൂപയാണ് കർഷകരിൽ നിന്നും വാങ്ങിയത്. സമയകൂടുതലും, അമിത കൂലി ഇനത്തിലും കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത് കൂടാതെ നെല്ലിലെ ഈർപ്പം പറഞ്ഞ് നാല് മുതൽ അഞ്ച് കിലോ വരെ തൂക്കം കുറച്ചാണ് സംഭരിക്കുന്നത്.
പകുതി വിളവെന്ന് കർഷകർ
പാണ്ടനാട്ടെ ഏറ്റവും വലിയ പാടശേഖരമാണ് കീഴ്വന്മഴി. ഇവിടെ 63 ഓളം കർഷകരാണ് കൃഷി ഇറക്കിയിരുന്നത്. കഴിഞ്ഞ തവണ ലഭിച്ച വിളവിന്റെ പകുതി മാത്രമാണ് ഇത്തവണ ലഭിച്ചതെന്ന് കർഷകർ പറയുന്നു. കാലാവസ്ഥ പ്രതികൂലമായതാണ് വിളവ് കുറയാൻ കാരണം. കൂടാതെ സംഭരിക്കാൻ വന്ന കാലതാമസം കാരണം നെല്ല് പാടത്ത് കിടന്ന് കിളിർക്കുന്ന സ്ഥിതിയും ഉണ്ടായി. ഇത് വഴിയും കർഷകർക്ക് നഷ്ടം സംഭവിച്ചു. കൊയ്‌തെടുത്ത നെല്ല് ഈർപ്പമേൽക്കാതെ സൂക്ഷിക്കാനായി കർഷകർ ഏറെ ദുരിതമനുഭവിച്ചു. ഈർപ്പം തട്ടിയ നെല്ല് ഉണക്കി സംഭരണത്തിന് നൽകാനും കർഷകർക്ക് തൊഴിലാളികൾക്ക് കൂലി നൽകേണ്ടി വന്നു.
- 63 കർഷകർ ഇറക്കിയ കൃഷി
-വേനൽ മഴയും അമിത കൂലിയും കൂടുതൽ നഷ്ടമെന്ന് കർഷകർ
-കൊയ്ത്ത് യന്ത്രത്തിന് 2100 രൂപ കർഷകരിൽ നിന്നും വാങ്ങി
-നെല്ലിലെ ഈർപ്പം-തൂക്കം കുറച്ച് സംഭരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |