SignIn
Kerala Kaumudi Online
Friday, 26 April 2024 3.28 PM IST

രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്, മുല്ലപ്പള്ളിക്കെതിരെ ബാനർ നാടകം

mullaplli

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരാനിരിക്കെ, കെ. പി. സി. സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ അപഹസിക്കുന്ന ബാനറുമായി ഇന്ദിരാഭവന് മുന്നിൽ പ്രതിഷേധം. പിന്നിൽ തലസ്ഥാനത്തെ ചില ഗ്രൂപ്പ് പ്രമുഖരാണെന്ന സംശയത്തിൽ അതേച്ചൊല്ലിയും പോര് മുറുകി.

മുല്ലപ്പള്ളിയെ അദ്ധ്യക്ഷനാക്കി അനുഗ്രഹിച്ച എ.കെ.ആന്റണിക്കും കെ.സി. വേണുഗോപാലിനും നന്ദി എന്നാണ് ബാനറിലെ പരിഹാസം. പ്രതിഷേധക്കാർ യൂത്ത് കോൺഗ്രസാണെന്ന് അവകാശപ്പെട്ടെങ്കിലും നേതൃത്വം അവരെ തള്ളി.

കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ നിരീക്ഷകരായി മല്ലികാർജുൻ ഖാർഗെയെയും എം.ബി. വൈദ്യലിംഗത്തെയും അയയ്‌ക്കാനുള്ള ഹൈക്കമാൻഡ് തീരുമാനവും ഉറ്റുനോക്കുകയാണ്. നേതാക്കളുടെയെല്ലാം അഭിപ്രായങ്ങൾ മാനിച്ചാകും കക്ഷിനേതാവിനെ തീരുമാനിക്കുക. മന്ത്രിസഭാരൂപീകരണം വൈകുന്നതിനാൽ ഈ യോഗവും കൊവിഡ് നിയന്ത്രണ വിധേയമായ ശേഷമേ ഉണ്ടാകാനിടയുള്ളൂ.

സംഘടനാ തിരഞ്ഞെടുപ്പ് ആഗസ്റ്റിലായിരിക്കുമെങ്കിലും പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പ് വൈകിക്കാനാവില്ല. എങ്കിൽ പുതിയ പ്രസിഡന്റിനെയും പുതിയ പ്രതിപക്ഷനേതാവിനെയും ഒരുമിച്ച് കൊണ്ടുവരണമെന്ന അഭിപ്രായവും ശക്തം.

തോൽവിയുടെ പാപഭാരമാകെ മുല്ലപ്പള്ളിയിൽ കെട്ടിവയ്ക്കാൻ ഹൈക്കമാൻഡ് നിന്നുകൊടുക്കില്ലെന്നാണ് സൂചന. സമൂല അഴിച്ചുപണിയാകും സംഭവിക്കുക. മാറ്റം എല്ലാവരെയും വിശ്വാസത്തിലെടുത്ത് മതിയെന്നാണ് ധാരണ. ഇന്നത്തെ യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ ഓൺലൈനിൽ പങ്കെടുക്കും. രാവിലെ 10നാണ് ഇന്ദിരാഭവനിൽ യോഗം. നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളവർക്ക് ഓൺലൈനിൽ പങ്കെടുക്കാം.

തോൽവിക്ക് ശേഷവും ഗ്രൂപ്പുകളുടെ സമ്മർദ്ദതന്ത്രങ്ങൾ തുടരുന്നതിന്റെ റിപ്പോർട്ടുകൾ ഹൈക്കമാൻഡിന് കിട്ടുന്നുണ്ട്. തോൽവിയുടെ കാരണങ്ങളും നേതൃത്വത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും വിശദീകരിച്ച് മുല്ലപ്പള്ളി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയെന്നാണ് സൂചന. പ്രതിസന്ധിയിൽ ഇട്ടെറിഞ്ഞ് ഓടിയെന്ന തോന്നലുണ്ടാക്കി പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നാണ് നിലപാട്. തന്നെ ഒറ്റപ്പെടുത്തി നടത്തുന്ന നീക്കങ്ങളിലും അദ്ദേഹത്തിന് വേദനയും പരാതിയുമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് ചേർന്ന ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തിലും തിരഞ്ഞെടുപ്പിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കുണ്ടാകുമെന്ന് പ്രഖ്യാപിച്ച നേതാവിന് വേണ്ടിയാണ് ഇപ്പോൾ തനിക്കെതിരായി നിഴൽയുദ്ധം നടക്കുന്നത് എന്നാണ് ആക്ഷേപം.

ഹൈക്കമാൻഡിന്റെ പൂർണ്ണനിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് കാര്യങ്ങൾ നടന്നത്. സ്ക്രീനിംഗ് കമ്മിറ്റി പോലും കേരളത്തിൽ ചേർന്നു. മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാർക്ക് മേഖലകൾ തിരിച്ച് ചുമതല നൽകിയപ്പോൾ അവരുടെ സംസ്ഥാനത്ത് പാർട്ടിയുണ്ടോയെന്ന് പരിഹസിച്ച ഗ്രൂപ്പ്നേതാക്കളുണ്ട്. ഇത്തരക്കാരുടെ മനോഭാവം കൂടിയാണ് അലംഭാവത്തിനിടയാക്കിയതെന്ന് കരുതുന്ന ഗ്രൂപ്പ് രഹിതരുമുണ്ട്.

തിരഞ്ഞെടുപ്പിൽ ദയനീയ തിരിച്ചടിയുണ്ടായതിനാൽ ഇന്നത്തെ യോഗത്തിൽ വലിയ വിമർശനങ്ങൾ ഒഴിവാക്കാൻ നേതാക്കൾ കരുതലെടുത്തേക്കും. ഹൈക്കമാൻഡിന്റെ അധീനതയിൽ നടന്ന തിരഞ്ഞെടുപ്പായതിനാൽ രാഹുൽഗാന്ധിക്കടക്കം ഉത്തരവാദിത്വമുണ്ട് എന്ന ബോദ്ധ്യത്തോടെയാകും ചർച്ചകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS CONFLICT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.