കോട്ടയം: മദ്ധ്യ കേരളത്തിൽ ഇടതു മുന്നണിക്ക് മികച്ച വിജയം സമ്മാനിച്ചതിന് രണ്ടു മന്ത്രി സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിൽ കേരളകോൺഗ്രസ് ജോസ് വിഭാഗം. അനുകൂല നിലപാട് ഇടതു മുന്നണി നേതാക്കളിൽ നിന്ന് ലഭിച്ചതായി ജോസ് വിഭാഗം ഉന്നത നേതാവ് പറഞ്ഞു.
ചെയർമാൻ ജോസ് കെ. മാണി പാലായിൽ തോറ്റെങ്കിലും പാർട്ടിക്ക് അഞ്ചു പേരെ വിജയിപ്പിക്കാനായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി ഇടതുമുന്നണിക്ക് 14 സീറ്റു കിട്ടിയതും ന്യൂനപക്ഷ വോട്ട് വിഹിതം നാല് ശതമാനം കൂടിയതും തങ്ങളുടെ ശക്തികൊണ്ടാണെന്ന വിലയിരുത്തലിലാണ് ജോസ് വിഭാഗം. എൽ.ഡി.എഫിലെ മൂന്നാമത്തെ വലിയ കക്ഷിയുമാണ്.
മേയ് പത്തിനാണ് ജോസ് വിഭാഗവുമായുള്ള ഉഭയകക്ഷി ചർച്ച. അതിനു ശേഷം പാർട്ടി ഉന്നതാധികാരസമിതി യോഗം ചേരും. റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ് എന്നിവരെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഒരു മന്ത്രി സ്ഥാനമായി പരിമിതപ്പെടുത്തിയാൽ പാർട്ടി വിപ്പായിരുന്ന റോഷി അഗസ്റ്റിനാവും സാദ്ധ്യത. രണ്ടാം മന്ത്രിക്ക് പകരം ചീഫ് വിപ്പ് സ്ഥാനമേ ലഭിക്കുന്നുള്ളൂവെങ്കിൽ എൻ.ജയരാജനെയാക്കും.
റോഷി മന്ത്രിയാകട്ടെ എന്ന നിലപാട് ജയരാജ് പരസ്യമാക്കിയിട്ടുണ്ട്. അതുകൊണ്ട് തർക്കത്തനിടയില്ല. എന്നിരുന്നാലും ജോസിന്റെ മനസിലിരുപ്പ് പോലിരിക്കും കാര്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |