ന്യൂഡൽഹി : കൊവിഡ് ചികിത്സയിൽ വൻ നേട്ടം കുറിച്ച് ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് ( 2 ഡി ജി ) മേയ് 11 മുതൽ അടിയന്തര ഉപയോഗത്തിന് വിതരണം തുടങ്ങുമെന്നു മേധാവി ജി.സതീഷ് റെഡ്ഡി അറിയിച്ചു.ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളത്തിൽ അലിയിച്ചു കഴിക്കുന്ന പൗഡർ രൂപത്തിലുള്ള മരുന്നാണിത്.
കോവിഡ് വൈറസിനെ ചെറുക്കുന്നതിനു ഫലപ്രദമാണ് മരുന്ന് എന്ന് സതീഷ് പറഞ്ഞു. ലഭ്യതയ്ക്ക് അനുസരിച്ച് ആശുപത്രികളിൽ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ട്. മരുന്ന് ഉപയോഗിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഫലം കാണും. ശരീരത്തിൽ ഓക്‌സിജന്റെ അളവ് വർധിപ്പിക്കുന്നതിനും മരുന്ന് ഫലപ്രദമാണ്. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജിയുടെ സഹായത്തോടെ, പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി. ആർ. ഡി. ഒയുടെ ഡൽഹിയിലെ ലബോറട്ടറിയായ ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടും (ഇൻമാസ്) ഹൈദരാബാദിലെ ഡോ.റെഡ്ഢീസ് ലബോറട്ടറിയും സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്.
ഡിആർഡിഒ വികസിപ്പിച്ച മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. മരുന്ന് രോഗികൾക്കു പെട്ടെന്നു രോഗമുക്തി നൽകുകയും കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഈ മരുന്നു നൽകിയ കൂടുതൽ രോഗികൾക്കും പെട്ടെന്നുതന്നെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവ് ആകുകയും ചെയ്തു. 110 രോഗികളിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തിയത്.
രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടന്നത്. 65 വയസു കഴിഞ്ഞവർക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ അനുകൂല പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ (ഡിസിജിഐ) മരുന്നിന് അംഗീകാരം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |