അടിമാലി: ദേവികുളം താലൂക്കിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിമാലി താലൂക്ക് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനും കൈകാൽ ഒടിഞ്ഞ് എത്തുന്നവർക്കും മാത്രമാണ് ചികിത്സ നൽകി വരുന്നത്. കൊവിഡ് വ്യാപകമായതിനെ തുടർന്ന് മറ്റ് രോഗികൾക്ക് ഇവിടെ കിടത്തി ചികിത്സ നൽകുന്നുമില്ല. സ്‌പെഷ്യലിസിറ്റ് ഡോക്ടർമാരുൾപ്പെടെ 23 ഡോക്ടർമാരും മറ്റ് സൗകര്യങ്ങളും നൂറോളം കിടക്കകളുമുള്ള താലൂക്ക് ആശുപത്രിയെ അടിയന്തരമായി ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ കൊവിഡ് ആശുപത്രിയായി ഉയർത്താൻ സാധിക്കും. ദിനംപ്രതി നൂറിനടുത്ത കൊവിഡ് രോഗികൾ അടിമാലി ഗ്രാമ പഞ്ചായത്തിൽ തന്നെയുണ്ട്. സമീപത്തെ 12 പഞ്ചായത്തുകളിലുള്ളവർക്കും ആദിവാസി കുടികളിലുള്ളവർക്കും ആശ്രയമായിട്ടുള്ള ഏക ആശുപത്രിയാണ് അടിമാലി താലൂക്ക് ആശുപത്രി. ഇവിടെ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യം ഇരുമ്പുപാലത്തെ സി.എഫ്.എൽ.ടി.സി മാത്രമാണ്. അവിടെ 100 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. അവിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തി കൊണ്ടിരിക്കുന്നു. കൂടതൽ ചികിത്സ ആവശ്യമുള്ളവർ എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഒരു ദിവസത്തെ ചികിത്സയ്ക്കായി 25,000 രൂപ മുതലാണ് ഈ ആശുപത്രികൾ ഈടാക്കുന്നത്. സമീപ ദിവസങ്ങളിൽ അവിടങ്ങളിൽ ചികിത്സ നടത്തിയവരെയും മരണം കവർന്നു. അതിനാൽ അടിമാലി താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയായി ഉയർത്തുന്നതിനാവശ്യമായ നടപടികൾ സർക്കാർ തലത്തിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലും അടിയന്തരമായ നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |